എന്‍.പി. യാത്രയായിട്ട് 4 വര്‍ഷം

WDWD
മലയാള സാഹിത്യ തറവാട്ടില്‍ നിന്നും എന്‍.പി മുഹമ്മദ് യാത്രയായിട്ട് ജനുവരി മൂന്നിന് 4 വര്‍ഷം തികയുന്നു.
2003 ജനുവരി മൂന്നിനായിരുന്നു എന്‍.പി കഥയുടെ മറ്റൊരു ലോകത്തേക്ക് കടന്നുപോയത്.
ഒരു എഴുത്തുകാരന്‍റെ എല്ലാവിധ യോഗ്യതയും തികഞ്ഞ വേറിട്ട ശബ്ദമായിരുന്നു എന്‍.പി.മുഹമ്മദ്.

ജനിച്ചുവളര്‍ന്ന ദേശത്തിന്‍റെ പുരാവൃത്തവും സുവിശേഷവും അക്ഷരത്തിലാവഹിക്കുന്നതില്‍ വിജയിച്ച കഥാകാരന്‍, നോവലിസ്റ്റ്, കോളമിസ്റ്റ്, ലേഖകന്‍...സാംസ്കാരിക ജീവിതത്തില്‍ എന്‍.പി.അതിലുമൊക്കെ ഉയരത്തിലായിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എന്‍.പി അബുവിന്‍റെ മകനായി 1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലിലാണ് എന്‍.പി മുഹമ്മദ് ജനിച്ചത്.

ദൈവത്തിന്‍റെ കണ്ണ് (നോവല്‍) സാഹിത്യ അക്കാദമി പുരസ്കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി.മലയാളത്തിലാദ്യമായി രണ്ടു പേര്‍ ചേര്‍ന്നെഴുതിയ (എം.ടി.യോടൊപ്പം) നോവലിന്‍റെ (അറബിപ്പൊന്ന്) സഹകര്‍ത്താവായിരുന്നു എന്‍.പി.മുഹമ്മദ്.

എണ്ണപ്പാടം, പിന്നെയും എണ്ണപ്പാടം, മരം ഇവ പ്രസിദ്ധ നോവലുകള്‍. അവര്‍ നാലു പേര്‍ എന്ന പേരില്‍ ഒരു ബാലസാഹിത്യ കൃതി രചിച്ചിട്ടുണ്ട്.

ഹിരണ്യകശിപു എന്ന ആക്ഷേപഹാസ്യ നോവല്‍ രചിച്ചു .സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച വീരരസം സി.വി. കൃതികളില്‍, മാനുഷ്യകം, മന്ദഹാസത്തിന്‍റെ മൗനരോദനം, മദിരാശി സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ തൊപ്പിയും തട്ടവും ഇവ വിമര്‍ശനകൃതികള്‍.

പ്രസിഡന്‍റിന്‍റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 1999ലെ മൂലൂര്‍ അവാര്‍ഡും ലഭിച്ചു.


WDWD
സാഹിത്യത്തിനുള്ള മൊത്തം സംഭാവനയ്ക്ക് ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഒട്ടേറെ കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. "മരം' യൂസഫലി കേച്ചേരി സിനിമയാക്കി. എണ്ണപ്പാടം ഏഷ്യാനെറ്റില്‍ പി.എന്‍.മേനോന്‍ പരമ്പരയാക്കി. മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ ""ദൈവത്തിന്‍റെ കണ്ണ്''2001 ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനര്‍ഹമായി.

കേരള കൗമുദി കോഴിക്കോട് റസിഡന്‍റ് എഡിറ്റര്‍, നവസാഹിതി, ഗോപുരം, ജാഗ്രത, നിരീക്ഷണം, പ്രദീപം മാസിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ എന്‍.പി പ്രവര്‍ത്തിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, മലയാള വിഭാഗം ഉപദേശക സമിതി കണ്‍വീനര്‍, കേരള സംഗീത നാടക അക്കാദമി അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പ്രസിഡന്‍റ് എന്ന നിലയില്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ മുഖഛായ നല്‍കിവരികയായിരുന്നു.

ബിച്ചാത്തു (ഇംപീച്ചി പാത്തുമ്മ) യാണ് ഭാര്യ.

പരേതനായ എന്‍.പി.നാസര്‍ (എസ്.ബി.റ്റി), എന്‍.പി. ഹാഫിസ് മുഹമ്മദ് (അധ്യാപകന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍), സക്കീര്‍ഹുസൈന്‍ (കുവൈറ്റ്), അബുഫൈസി(മലയാള മനോരമ), ജാസ്മിന്‍, ബാബുപേള്‍, സെറീന എന്നിവരാണ് മക്കള്‍.