പ്രമുഖ ചാനലായ വിജയ് ടിവി തന്നെ പറ്റിച്ചുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ചാരു നിവേദിത. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ‘നീയാ ഞാനാ’ എന്ന ടോക്ക് ഷോയില്‍ പങ്കെടുക്കാന്‍ ചാനല്‍ അധികൃതര്‍ തന്നെ വിളിക്കുകയും എന്നാല്‍ അഞ്ചുപൈസ പോലും തരാതെ പറ്റിക്കുകയായിരുന്നെന്നും ചാരു നിവേദിത കുറ്റപ്പെടുത്തുന്നു. പ്രശസ്ത തമിഴ് വാരികയായ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തിലാണ് ചാരുവിന്റെ കുറ്റപത്രമുള്ളത്. ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ -
‘സമകാലീന എഴുത്തുകാരായ ജയമോഹനെ പോലെയും എസ് രാമകൃഷ്ണനെ പോലെയും സിനിമാരംഗത്തേക്ക് പ്രവേശിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ അവരെ പോലെ തിരക്കഥ എഴുതിയിട്ടല്ല, പകരം അഭിനയത്തിലൂടെ. പല സംവിധായകരോടും ഞാനിത് പറയുകയുണ്ടായിട്ടുണ്ട്. സംവിധായകന്‍ വസന്തബാലന്‍ എനിക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഒപ്പം തന്നെ, ടോക്ക് ഷോകളില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും ടിവി ചാനലുകള്‍ വിളിച്ചാല്‍ ഞാന്‍ പോകാറുമുണ്ട്.’
‘പൊതുവെ, ഞാന്‍ ടിവി പ്രോഗ്രാമുകള്‍ കാണാറില്ലെങ്കിലും സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘നീയാ ഞാനാ’ എന്ന പരിപാടി എനിക്ക് ഇഷ്ടമാണ്. ഇതില്‍ പല തവണ ഞാന്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രധാന അതിഥിയായി നമ്മെ വിളിക്കുമെങ്കിലും അവസാനം അഞ്ചുപൈസ പോലും ചാനല്‍ തരാറില്ല. അതിനാല്‍ ‘സൌജന്യ സേവനം’ വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഞാന്‍.’
‘ഒരു തവണ എന്നെ ‘നീയാ ഞാനാ’ പരിപാടിക്ക് ക്ഷണിച്ച സമയത്ത് കൊച്ചിയില്‍ നടക്കുന്ന ഒരു പ്രോഗ്രാമില്‍ എനിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. (തമിഴ്നാട്ടിലെ ജനങ്ങളേക്കാള്‍ മലയാളികള്‍ക്കാണ് അടിയനെ പരിചയം!) എനിക്ക് വരാന്‍ പറ്റില്ലെന്ന് ഞാന്‍ വിജയ് ടിവിയെ അറിയിച്ചു. എന്നാല്‍ കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് എടുത്തുതരാമെന്ന് അവര്‍ പറഞ്ഞു. വിമാനടിക്കറ്റൊക്കെ എടുത്തുതരാന്‍ തക്ക സാമ്പത്തികം വിജയ് ടിവിയുടെ പക്കലുണ്ടെന്ന് അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്!’
അടുത്ത പേജില്‍ വായിക്കുക, ‘നളിനി ജമീലയെയും വിളിച്ചു വിജയ് ടിവി’
PRD
PRO
‘മറ്റൊരു സന്ദര്‍ഭത്തില്‍, നളിനി ജമീലയൊക്കെ പങ്കെടുക്കുന്ന ഒരു പരിപാടിക്ക് വിജയ് ടിവി എന്നെ വിളിക്കുകയുണ്ടായി. നളിനി ജമീലയെയും കൂടെ സഹായത്തിന് വന്നയാളെയും വിമാനത്തിലാണ് ചാനല്‍ കൊണ്ടുവന്നത്. താമസിക്കാന്‍ നല്ല ഹോട്ടല്‍. സമ്മാനമായി പട്ടുസാരി. മൊത്തം മുപ്പതിനായിരം രൂപയോളം ചെലവായിക്കാണും. എനിക്ക് എന്ത് തരും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നാളെ വീട്ടില്‍ എത്തിക്കാം’ എന്നാണ് മറുപടി കിട്ടിയത്. ആ ‘നാളെ’ ഇതുവരെ വന്നിട്ടില്ല!’
‘ഇതിനൊക്കെ ശേഷവും ഞാന്‍ ‘നീയാ ഞാനാ’ പരിപാടിക്ക് വിജയ് ടിവിയില്‍ പോവാറുണ്ട്. ഞാന്‍ പോവും, വരും. എന്നാല്‍ അഞ്ചുപൈസാ കിട്ടില്ല. ‘പൈസ എവിടെ’ എന്ന് ചോദിച്ചാല്‍ ‘നാളെ തന്നെ കൊടുത്തുവിടാം’ എന്നായിരിക്കും മറുപടി. എനിക്കും വിജയ് ടിവിക്കും മധ്യേ മീഡിയേറ്ററായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഈ ‘നാളെ’ മറുപടി തരാറ്.’
‘ഇക്കഴിഞ്ഞ ജൂലൈ പതിനേഴാം തീയതിയും ‘നീയാ ഞാനാ’ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മീഡിയേറ്റര്‍ എന്നെ ക്ഷണിച്ചു. രണ്ട് കാരണങ്ങളാല്‍ വരാന്‍ പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഒന്ന്, ഞാന്‍ ചെയ്യുന്നത് ‘സൌജന്യ സേവനം’ ആണ്. രണ്ട്, രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാണ് ഷൂട്ടിംഗ്. രണ്ട് മണിക്കാണ് അവസാനിക്കുക. ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന യുവതികളെയും കൊളേജ് പെണ്‍കുട്ടികളെയും മറ്റും അവരവരുടെ വീടുകളില്‍ കൊണ്ടുപോയി വിട്ട് ഏറ്റവും അവസാനമാണ് എന്നെ വീട്ടിലെത്തിക്കുക. അപ്പോള്‍ കാലത്ത് മൂന്ന് മണിയായിരിക്കും!’
‘മീഡിയേറ്റര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. വാഹനം എട്ട് മണിക്ക് വീട്ടില്‍ എത്തുമെന്നും പരിപാടി 10 -ന് തുടങ്ങുമെന്നും പന്ത്രണ്ടിന് അവസാനിക്കുമെന്നും പരിപാടി കഴിഞ്ഞയുടന്‍ പൈസ കയ്യില്‍ തന്നിരിക്കുമെന്നും അയാള്‍ ഉറപ്പുതന്നു. വിവാഹജീവിതത്തെ പറ്റിയുള്ള പരിപാടിയായതിനാല്‍ ‘മാഡത്തെയും’ (ഭാര്യ അവന്തികയെ) കൊണ്ടുവരാന്‍ അയാള്‍ അപേക്ഷിച്ചു.’
‘പറഞ്ഞ സമയത്തിന് വണ്ടി വന്നില്ല. അവന്തികയ്ക്ക് ടിവിയെന്നാല്‍ പണ്ടേ അലര്‍ജിയാണ്. ‘നിങ്ങളും നിങ്ങളുടെ ഒരു ടിവിയും, എന്നെ വിട്!’ എന്നും പറഞ്ഞ് അവള്‍ ഉറക്കമായി. അവസാനം വണ്ടി വന്നു. ഷൂട്ടിംഗ് കഴിയുമ്പോള്‍ കാലത്തെ മൂന്നേമുക്കാല്‍! ഉറക്കം നന്നായി വന്നിരുന്നതിനാല്‍ പൈസയെ പറ്റിയൊന്നും ചോദിക്കാതെ നേരെ വീട്ടിലേക്ക് പോയി.’
‘അടുത്ത ദിവസം തന്നെ പൈസക്കായി മീഡിയേറ്ററെ വിളിച്ചു. ‘പൈസ നാളെ തരാം സാര്‍!’ പഴയ മറുപടി. ഞാന്‍ വിട്ടില്ല. ദിവസവും ഫോണ്‍ ചെയ്യാന്‍ തുടങ്ങി. പിന്നെപ്പിന്നെ അയാള്‍ എന്റെ ഫോണ്‍ എടുക്കാതായി. ഞാന്‍ മറ്റേതെങ്കിലും നമ്പറില്‍ നിന്ന് ഫോണ്‍ ചെയ്താല്‍ ‘ഞാന്‍ അയാളുടെ അമ്മാവനാണ്’, ‘ഞാന്‍ അയാളുടെ അളിയനാണ്’ എന്നൊക്കെ പറയാന്‍ തുടങ്ങി.’
‘എനിക്കിത്രയേ ചോദിക്കാനുള്ളൂ - പ്രധാന അതിഥിയായി ഒരാളെ ക്ഷണിച്ച് വരുത്തിയിട്ട് ഇങ്ങനെയാണോ പെരുമാറേണ്ടത്? പുലര്‍ച്ചെ നാല് മണിവരെ ഒരാളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ശമ്പളം കൊടുക്കേണ്ടതല്ലേ? സാമൂഹികമാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു പരിപാടിയിലാണ് ഇത് സംഭവിക്കുന്നതെന്ന് ഓര്‍ക്കുക. യുവതികളെയും കൊളേജ് പെണ്‍കുട്ടികളെയും ഷൂട്ടിംഗിനായി പുലര്‍ച്ച വരെ സ്റ്റുഡിയോയില്‍ ഇരുത്തുന്നത് പീഡനത്തിന് തുല്യമല്ലേ?’