കമലയുടെ ഓര്‍മ്മയ്ക്കായി

ബുധന്‍, 8 ജൂലൈ 2009 (13:24 IST)
PROPRO
മാധവിക്കുട്ടിയായും കമലാദാസായും കമലാസുരയ്യയായും മലയാളത്തിലും ലോകസാഹിത്യചരിത്രത്തിലും ഇടം നേടിയ പുന്നയൂര്‍ക്കുളം‌കാരിയുടെ ഓര്‍മക്കായി ട്രസ്റ്റ് നിലവില്‍ വന്നു. പുന്നയൂര്‍ക്കുളത്തെ ആല്‍‌ത്തറ ജംഗ്ഷനില്‍ താല്‍ക്കാലികമായി തീര്‍ത്ത വേദിയില്‍ വച്ചാണ് മലയാളത്തിലെ സാംസ്കാരികനായകരുടെ സാന്നിധ്യത്തില്‍ ‘കമലാസുരയ്യ ട്രസ്റ്റി’ന് രൂപം നല്‍‌കിയത്.

ഡോ. സുകുമാര്‍ അഴീക്കോടാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍. കെ പി രാമനുണ്ണി, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, സുധീഷ്‌ കണ്ടമ്പുള്ളി എന്നിവര്‍ വൈസ്‌ ചെയര്‍മാന്മാരും, കെ ബി സുകുമാരന്‍ സെക്രട്ടറിയും ഇ എം സതീശന്‍ ട്രഷററുമാണ്‌. ട്രസ്റ്റ്‌ ഓഫീസ്‌ ഉദ്‌ഘാടനം സുകുമാര്‍ അഴീക്കോട് നിര്‍വഹിച്ചു.

മഹാകവി അക്കിത്തം സുരയ്യയുടെ ഛായാച്ചിത്രം അനാവരണം ചെയ്‌തു. കമലയുടെ ജീവിതവും എഴുത്തും വരും തലമുറകളിലേക്ക്‌ പകരുന്നതിനും പുന്നയൂര്‍ക്കുളത്തെ ഓര്‍മകള്‍ എക്കാലവും നീര്‍മാതള ഭൂമിയില്‍നിന്ന്‌ ഉയരുന്നതിനും ഈ ട്രസ്റ്റ് ഉപകരിക്കട്ടെയെന്ന് അക്കിത്തം ആശംസിച്ചു.

അനുസ്‌മരണപ്രഭാഷണം നടത്തിയത് നാലുകെട്ടിന്റെ കഥാകാരനായ എം ടി വാസുദേവന്‍ നായരായിരുന്നു. കമലയ്ക്കായി ഒരു പഠനകേന്ദ്രം അനിവാര്യമാണെന്ന്‌ എം ടി അഭിപ്രായപ്പെട്ടു. പണ്ഡിതന്മാര്‍ക്കും നിരൂപകര്‍ക്കും ആതിഥ്യമരുളിയ തറവാടാണ് നാലപ്പാട്ട്‌. അവിടെ സ്വന്തമായ വഴികള്‍ സൃഷ്ടിക്കുകയായിരുന്നു സുരയ്യ. സുരയ്യയെന്ന എഴുത്തുകാരി ബാക്കിവച്ച ജീവിതസത്യങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമലയുടെ രചനകളെ പഠിക്കാന്‍ സഹായിക്കുക എന്നതാണ് ട്രസ്റ്റിന്റെ ലക്‌ഷ്യമെന്ന് ഡോ. സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു. കമലയുടെ തറവാടായിരുന്നു പുന്നയൂര്‍ക്കുളം. കമലയോട് നാട്ടുകാര്‍ക്കുള്ള സ്നേഹാദരങ്ങളുടെ തെളിവാണ് ഈ ട്രസ്റ്റെന്നും അഴീക്കോട് പറഞ്ഞു.

സ്വയം ‘അബദ്ധങ്ങളുടെ രാജകുമാരി’ എന്നാണ് കമലാസുരയ്യ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കമലയുടെ കൃതികളിലൂടെ ഈ അബദ്ധങ്ങള്‍ മുഴുവനായും മനസിലാക്കാന്‍ നമുക്ക് ആവുന്നില്ല. ഈ ട്രസ്റ്റ് കമലയുടെ അബദ്ധങ്ങളെ മനസിലാക്കാന്‍ നമ്മെ സഹായിക്കട്ടെ - പ്രശസ്ത സാഹിത്യകാരി സാറാജോസഫ് പറഞ്ഞു.

ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി, വൈശാഖന്‍, കെ പി രാമനുണ്ണി, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, പുരുഷന്‍ കടലുണ്ടി, ഡോ. സുവര്‍ണ്ണ നാലപ്പാട്ട്‌, പാര്‍വ്വതി പവനന്‍, കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, ട്രസ്റ്റ്‌ സെക്രട്ടറി കെ ബി സുകുമാരന്‍ തുടങ്ങിയവരും സംസാരിച്ചു.

വെബ്ദുനിയ വായിക്കുക