ഡാന്‍ ബ്രൌണിന്റെ ‘ലോസ്‌റ്റ് സിംബല്‍’ ചൊവ്വാഴ്‌ച

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2009 (20:25 IST)
PRO
PRO
വിവാദങ്ങളുടെ തോഴനായ വിഖ്യാത നോവലിസ്‌റ്റ് ഡാന്‍ ബ്രൌണിന്‍റെ പുതിയ പുസ്‌തകം ‘ദ ലോസ്‌റ്റ് സിംബല്‍’ ചൊവ്വാഴ്‌ച പുറത്തിറങ്ങും. ഇത്തവണയും വിവാദങ്ങള്‍ക്ക് ഒട്ടും കുറവുണ്ടാകില്ലെന്ന് തന്നെയാണ് പ്രാരംഭ സൂചനകള്‍. ‘ഡാവിഞ്ചി കോഡ്’ നേടിക്കൊടുത്ത പ്രശസ്‌തിയും, ലാങ്‌ടണിന്‍റെ നായകസ്ഥാനവും ‘ലോസ്‌റ്റ് സിംബലി‘ന് തുണയാകും. ആദ്യം ‘ദ സോളമന്‍ കീ’ എന്നായിരുന്നു നോവലിന് പേരിട്ടിരുന്നതെങ്കിലും പിന്നീട് പേര് മാറ്റുകയായിരുന്നു. ബ്രൌണിന്‍റെ പുതിയ പുസ്‌തകത്തെ സ്വീകരിക്കാന്‍ ലോകവിപണി ഒരുങ്ങികഴിഞ്ഞു.

ഒരുപാടു പേര്‍ ഒരേ ആശയങ്ങള്‍ പങ്കിട്ടാല്‍ ആ ആശയം പ്രാവര്‍ത്തികമാകും എന്നതാണ് ‘ലോസ്‌റ്റ് സിംബല്‍‘ മുന്നോട്ടു വെയ്‌ക്കുന്ന സിദ്ധാന്തങ്ങളില്‍ ഒന്ന്. കഥയെയോ കഥാതന്തുവിനെക്കുറിച്ചോ ഒരു വിവരവും നല്കാത്ത ‘ലോസ്‌റ്റ് സിംബല്‍’ 12 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥയാണ്. യു കെ, ന്യൂസിലന്‍ഡ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക് ഇപ്പോള്‍ തന്നെ പുസ്തകത്തിന്‍റെ 1.5 മില്യണ്‍ കോപ്പികള്‍ വീതം അയച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് ടൈംസ് ബെസ്‌റ്റ് സെല്ലറായി തെരഞ്ഞെടുത്ത ‘ഡാവിഞ്ചി കോഡി‘ല്‍ ക്രിസ്‌തുവും, മഗ്‌ദലന മറിയവും തമ്മിലുള്ള ദാമ്പത്യമായിരുന്നു വിവാദമായിരുന്നത്. പുതിയ പുസ്‌തകവും അന്വേഷണവും ഉദ്വേഗവും നിറഞ്ഞു നില്ക്കുന്ന വായന അനുഭവമായിരിക്കും വായനക്കാര്‍ക്ക് നല്കുക എന്നാണ് ബ്രൌണിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ക്രൈസ്‌തവ സഭയ്‌ക്ക് തലവേദന തീര്‍ത്തുകൊണ്ടായിരുന്നു ഡാവിഞ്ചി കോഡ് പ്രശസ്‌തിയിലേക്കുയര്‍ന്നത്. ഗൂഢലേഖന ശാസ്‌ത്രത്തില്‍ താല്പര്യമുള്ള ബ്രൌണിന്‍റെ മിക്ക നോവലുകളും എഴുതപ്പെട്ടിരിക്കുന്നതും ഈ രീതി പരമാവധി ഉപയോഗിച്ചാണ്. ഡാവിഞ്ചി കോഡിന്‍റെ ത്രില്‍ ആദ്യാവസാനം വരെ വായനക്കാര്‍ക്ക് നഷ്‌ടപ്പെടാതിരിക്കുന്നതിലെ പ്രധാന കാരണവും ഇത്തരത്തിലുള്ള ബ്രൌണിന്‍റെ എഴുത്തായിരുന്നു.

ലാങ്‌ടണ്‍ നായകനായുള്ള ബ്രൌണിന്‍റെ ആദ്യപുസ്‌തകമായിരുന്നെങ്കിലും, തിരുക്കാ‍സയുടെ രഹസ്യം തേടിയുള്ള ഡാവിഞ്ചി കോഡിനു ശേഷമാണ് ‘എയ്‌ഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ്’ ശ്രദ്ധിക്കപ്പെട്ടത്. ഒരു കൊലപാതകം അന്വേഷിക്കാന്‍ വത്തിക്കാന്‍ നിയോഗിക്കുന്ന ലാങ്‌ടണ് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത് നാല് കര്‍ദ്ദിനാള്‍മാരെ വധിക്കാനും, സെന്‍റ് പീറ്റേഴ്‌സ് ബസിലിക്ക തകര്‍ക്കാനുമുള്ള രഹസ്യ പദ്ധതിയാണ്. ഇക്കഥയാണ് എയ്‌ഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ് പറയുന്നത്.

പുസ്‌തകത്തെക്കുറിച്ചോ, കഥയെക്കുറിച്ചോ പുറംലോകം അറിഞ്ഞിട്ടില്ലെങ്കിലും ‘ലോസ്‌റ്റ് സിംബല്‍’ സിനിമയാക്കാനുള്ള ജോലികള്‍ നേരത്തെ ആരംഭിച്ചു കഴിഞ്ഞു. റോബര്‍ട്ട് ലാങ്‌ടണ്‍ നായകാനായുള്ള ബ്രൌണിന്‍റെ ആദ്യ രണ്ടു പുസ്‌തകങ്ങളായ ‘എയ്‌ഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ്’, ‘ഡാവിഞ്ചി കോഡ്’ എന്നിവ ചലച്ചിത്രാവിഷ്‌കാരങ്ങളായിരുന്നു.

റിലീസ് ചെയ്‌ത ആദ്യ ആഴ്‌ചയില്‍ തന്നെ 224 മില്യണ്‍ ഡോളറിന്‍റെ കളക്‌ഷനായിരുന്നൂ ഡാവിഞ്ചി കോഡിന്‍റെ ചലച്ചിത്രാവിഷ്‌ക്കാരം നേടിയത്. എന്നാല്‍, നിരൂപകപ്രശംസ പിടിച്ചെടുക്കുന്നതില്‍ ഡാവിഞ്ചി കോഡിന്‍റെ ചലച്ചിത്രാവിഷ്‌ക്കാരം പരാജയമായിരുന്നു. ഡാവിഞ്ചി കോഡിനെ തുടര്‍ന്നാണ്, ‘എയ്‌ഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ്’ റീലുകള്‍ക്കുള്ളിലേക്ക് മാറ്റിയത്.

അടുത്ത പേജില്‍ വായിക്കുക ‘ഗാനരചനയില്‍ നിന്ന് നോവലെഴുത്തിലേക്ക്’

PRO
PRO
തുടര്‍ച്ചയായ രണ്ടു ‘ബ്രൌണ്‍‘ സിനിമകളിലും ബ്രൌണിന്‍റെ പ്രിയപ്പെട്ട കഥാപാത്രം റോബര്‍ട്ട് ലാങ്‌ടണെ വെള്ളിത്തിരയിലെത്തിച്ചത് വിഖ്യാത നടന്‍ ടോം ഹാങ്ക്‌സ് ആയിരുന്നു. ‘ലോസ്‌റ്റ് സിംബലി’ലും ടോം ഹാങ്ക്‌സ് ആയിരിക്കും നായക കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. കഴിഞ്ഞ രണ്ട് സിനിമകളിലും, റോബര്‍ട്ട് ലാങ്‌ട്ണ് ജീവന്‍ നല്‌കിയ ഹാങ്ക്‌സിന് പുതിയ കഥയെക്കുറിച്ചറിയില്ലെങ്കിലും സിനിമ ഒരു ത്രില്ലിങ് എക്‌സ്‌പീരിയന്‍സ് ആയിരിക്കുമെന്ന് അറിയാം.

ന്യൂഹാംഷെയറിലെ എക്സെറ്റര്‍ എന്ന പട്ടണത്തില്‍ 1964 ജൂണ്‍ 22നാണ് ഡാന്‍ ബ്രൌണിന്‍റെ ജനനം. പിതാവ് റിച്ചാര്‍ഡ് ജി ബ്രൌണ്‍ ഗണിതശാസ്‌ത്രജ്ഞനായിരുന്നു, അമ്മ സംഗീതജ്ഞയും. പഠനകാലത്തു തന്ന കലാരംഗത്തു ശ്രദ്ധേയനയ ബ്രൌണ്‍ 1990കളില്‍ ഏതാനും സംഗീത ശില്പങ്ങള്‍ പുറത്തിറക്കിയെങ്കിലും വിജയിച്ചില്ല. ഗാനരചയിതാവായും പിയാനോ വായനക്കാരനായും ഭാഗ്യം പരീക്ഷിക്കുവാന്‍ 1991-ല്‍ ഹോളിവുഡിലേക്ക് ചേക്കേറി. അതും ക്ലിക്കായില്ല.

തുടര്‍ന്ന്, ലൊസ് ഏഞ്ചല്‍സിലെ നാഷണല്‍ അക്കാദമി ഓഫ് സോങ് റൈറ്റേഴ്സ് എന്ന സംഘടനയില്‍ അംഗമായ ബ്രൌണ്‍ അതില്‍ സജീവപങ്കാളിയായി. ഇവിടെ വച്ച് തന്നേക്കള്‍ പന്ത്രണ്ടു വയസ് മൂത്ത ബ്ലൈത്ത് ന്യൂലണ്‍ എന്ന സ്ത്രീയെ പരിചയപ്പെട്ടു. ബ്രൌണിന് പരിപൂര്‍ണ പിന്തുണ നല്‌കിയിരുന്ന ഇവര്‍ ബ്രൌണിന്‍റെ സംരംഭങ്ങള്‍ പൊതുജനശ്രദ്ധയില്‍ എത്തിക്കുവാന്‍ ഏറെ അധ്വാനിക്കുകയും ചെയ്‌തു. ഈ പരിചയം ഇവരുടെ വിവാഹത്തിലെത്തി. എഴുത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഭാര്യയാണ് ബ്രൌണിന് കരുത്തായത്.

1993-ല്‍ ന്യൂഹാംഷെയറില്‍ തിരിച്ചെത്തിയ ബ്രൌണ്‍ തന്‍റെ പഴയ കലാലയമായ ഫിലിപ്സ് എക്സ്റ്റര്‍ അക്കാദമിയില്‍ അദ്ധ്യാപകനായി ജോലിനോക്കി. 1996-ല്‍ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാന്‍ ബ്രൌണ്‍ മുഴുവന്‍ സമയ എഴുത്തുകാരനായി മാറി. 1998-ല്‍ “ഡിജിറ്റല്‍ ഫോര്‍ട്രെസ്” എന്ന ആദ്യ നോവല്‍ പുറത്തിറക്കി. 2000-ല്‍ “ഏഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ്”, 2001-ല്‍ “ഡിസപ്ഷന്‍ പോയിന്‍റ്” എന്നീ നോവലുകള്‍ക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല.

2003-ല്‍ “ദ് ഡാവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌണ്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറക്കിയ ആഴ്ചതന്നെ ഈ നോവല്‍ ന്യൂയോര്‍ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം കണ്ടെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 2004-ല്‍ ബ്രൌണിന്‍റെ നാലു നോവലുകളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു.

ഡാന്‍ ബ്രൌണിന്‍റെ പ്രശസ്‌ത നോവലുകള്‍

ഡിജിറ്റല്‍ ഫോര്‍ട്രസ് (1998)
ഏഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ് (2000)
ഡിസപ്ഷന്‍ പോയിന്‍റ് (2001)
ദ ഡാവിഞ്ചി കോഡ് (2003)

വെബ്ദുനിയ വായിക്കുക