പ്രതിമ നിർമ്മാണം ജനങ്ങളുടെ അഭിലാഷം; സ്വന്തം പ്രതിമ നിർമ്മിച്ചതിനെ ന്യായീകരിച്ച് മായാവതി സുപ്രീംകോടതിയിൽ

ചൊവ്വ, 2 ഏപ്രില്‍ 2019 (13:34 IST)
പ്രതിമ നിർമ്മാണത്തെ ന്യായീകരിച്ചു ബിഎസ്പി നേതാവ് മായാവതി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിശദീകരണം. ഉത്തർപ്രദേശിൽ പ്രതിമകൾ നിർമ്മിച്ചതിൽ തെറ്റില്ല.പ്രതിമകൾ ജനങ്ങളുടെ അഭിലാഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്, ജനങ്ങൾക്ക് പ്രചോദനം നൽകാനായിരുന്നു പ്രതിമകളെന്നും മായാവതി.
 
തന്റെയും പാർട്ടിയുടെ ചിഹ്നമായ ആനയുടെയും പ്രതിമകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചതിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശനമാണ് മായാവതി കേട്ടത്. ഈ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ സംർപ്പിച്ച സത്യവാങ്മൂലത്തിലാണ് മായാവതിയുടെ വിശദീകരണം. ബിഎസ്പിയുടെ പ്രതീകമല്ല വാസ്തുശിൽപങ്ങൾ. അത് വാസ്തുശിൽപം മാത്രമാണ്. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന വനിതയെ ആദരിക്കണമെന്നായിരുന്നു സംസ്ഥാന നിയമസഭയുടെ ആഗ്രഹം. ജനങ്ങളുടെയും അഭിലാഷം ഇത് തന്നെയായിരുന്നു. ആ ആഗ്രഹം എങ്ങനെയാണ് ലംഘിക്കുന്നത്. മുഖ്യമന്ത്രി പദവിയിൽ ഇരുന്നു പ്രതിമ നിർമ്മാണത്തിനായി പണം അനുവദിക്കുക മാത്രമാണ് ചെയ്തത്.പ്രതിമകൾ നിർമ്മിക്കാനുള്ള തീരുമാനത്തിലൂടെ നിയമസഭ ദളിത്, വനിതാ നേതാക്കളെ ആദരിക്കുകയാണ് ചെയ്തത്. ഈ പണം വിദ്യാഭ്യാസത്തിനോ ആസ്പത്രികൾക്കോ ആയി ഉപയോഗിക്കാമായിരുന്നോ എന്നത് കോടതി തീരുമാനിക്കേണ്ട വിഷയം അല്ല.
 
ദളിത് നേതാക്കളുടെ പ്രതിമകളെ മാത്രം എന്തിന് ചോദ്യം ചെയ്യുന്നു? ബിജെപിയും കോൺഗ്രസും പൊതു പണം ഉപയോഗിച്ചു പ്രതിമകൾ നിർമ്മിച്ചതിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ പട്ടേൽ, ശിവാജി, ജയലളിത എന്നിവരുടെ പ്രതിമകളും നിർമ്മിച്ചിട്ടുണ്ടല്ലോയെന്നും മായാവതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍