'ഉലകം ചുറ്റം വാലിബന്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകളും സമരങ്ങളും കാണുന്നില്ല'; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ്

തിങ്കള്‍, 8 ഏപ്രില്‍ 2019 (09:26 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. മോദി ആർഎസ്എസ് നിയോഗിച്ച കാവൽക്കാരനാണെന്നും ആ കാവൽക്കാരൻ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്നും വിഎസ് പറഞ്ഞു. കാവൽക്കാരന്റെ സുരക്ഷ ലഭിക്കുന്നത് സമ്പന്നർക്കു മാത്രമാണെന്നും വിഎസ് പറഞ്ഞു. 
 
തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ കാവല്‍ക്കാരന് രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല.
 
ഉലകം ചുറ്റം വാലിബന്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകളും സമരങ്ങളും കാണുന്നില്ലെന്നും വി എസ് കുറ്റപ്പെടുത്തി. സംഘപരിവാറിനെ കഴിഞ്ഞ തവണ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയാണ്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ജനങ്ങള്‍ ഒന്നിക്കണമെന്നും അച്യുതാനന്ദൻ കൂട്ടിച്ചേർത്തു.
 
രാജ്യത്തെ പരിസ്ഥിതി പ്രവർത്തകർ, എഴുത്തുകാർ എന്നിവരൊന്നും വാ തുറക്കാതിരിക്കാൻ കാവൽക്കാരൻ കാവലുണ്ടെന്നും വിഎസ് പറഞ്ഞു. ദളിതരെയും മറ്റു മതസ്ഥരെയും കൊന്നൊടുക്കാൻ മോദി 55 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനിൽക്കുകയാണെന്നും ഇന്ത്യയിൽ എന്ത് സംഭവിക്കുന്നുവെന്ന് മാത്രം കാവൽക്കാരൻ അറിഞ്ഞതായി നടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍