സിക്ക വൈറസ് ഗര്‍ഭിണികളില്‍; കുഞ്ഞിനെയും ബാധിക്കും

വെള്ളി, 9 ജൂലൈ 2021 (08:32 IST)
സിക്ക വൈറസ് ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിക്കാണ് കേരളത്തില്‍ സിക്ക വൈറസ് ബാധ ഇന്നലെ സ്ഥിരീകരിച്ചത്. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും. 

കൊതുകുകള്‍ വഴിയാണ് സിക്ക വൈറസ് രോഗം പടരുന്നത്. ലൈംഗികബന്ധത്തിലൂടെയും വൈറസ് പകരും. സിക്ക വൈറസ് രോഗബാധിതനായ ഒരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രോഗം പകരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലക്ഷണങ്ങളൊന്നും ഇല്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പകരാം. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കും. ഗര്‍ഭസ്ഥ ശിശുവിന് രോഗം ബാധിക്കാന്‍ സാധ്യത കൂടുതലാണ്. അതായത് അമ്മയ്ക്ക് രോഗം ഉണ്ടെങ്കില്‍ കുട്ടിയ്ക്കും രോഗം പകരാം. രോഗം ബാധിച്ച ഒരാളില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 

പ്രധാനമായും ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.
 
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍