ശൈലജയെ മാറ്റിയത് എന്തുകൊണ്ട്? സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നടന്നത്; പ്രമേയം അവതരിപ്പിച്ചത് കോടിയേരി

ചൊവ്വ, 18 മെയ് 2021 (14:39 IST)
ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത് ജനഹൃദയങ്ങളില്‍ ചേക്കേറിയ പെണ്‍കരുത്താണ് കെ.കെ.ശൈലജ. രണ്ടാം പിണറായി മന്ത്രിസഭയിലും ശൈലജ തുടരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനം മറ്റൊന്നായിരുന്നു. വ്യക്തമായ തലമുറ മാറ്റത്തിന്റെ പ്രതിധ്വനികളാണ് സിപിഎമ്മില്‍ നിന്നു കേള്‍ക്കുന്നത്. പാര്‍ട്ടിയില്‍ നിന്നു പോലും എതിര്‍പ്പുകളുണ്ട്. എങ്കിലും പാര്‍ട്ടി നിലപാടുമായി മുന്നോട്ടുപോകുകയാണ്. അങ്ങനെയാണ് കെ.കെ.ശൈലജയ്ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ സ്ഥാനം നഷ്ടമായത്. 
 
പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആകണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചത്. എന്നാല്‍, ശൈലജയ്ക്ക് മാത്രം ഇളവ് വേണമെന്ന് ചില കോണുകളില്‍ നിന്നു അഭിപ്രായമുയര്‍ന്നു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രമേയം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത് പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ്. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആകണമെന്നായിരുന്നു പ്രമേയം. സംസ്ഥാന കമ്മിറ്റിയിലെ 90 ശതമാനം പേരും ഇതിനെ പിന്തുണച്ചു. ഏഴ് പേര്‍ മാത്രമാണ് എതിര്‍പ്പ് അറിയിച്ചത്. 
 
ഒന്നാം പിണറായി മന്ത്രിസഭയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇ.പി.ജയരാജന്‍, തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവരെ രണ്ട് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മത്സരിപ്പിച്ചില്ല. തദ്ദേശവകുപ്പ് കൈകാര്യം ചെയ്ത് ജനശ്രദ്ധ നേടിയ ഏ.സി.മൊയ്തീനെ പോലുള്ള മുതിര്‍ന്ന നേതാവിനെയും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്ക് മാത്രം ഇളവ് അനുവദിക്കുന്നത് ശരിയല്ലെന്ന് കോടിയേരി അടക്കമുള്ളവര്‍ നിലപാടെടുത്തു. പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ വരണമെന്ന് സംസ്ഥാന കമ്മിറ്റിയും ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. 
 
പിണറായിയുടെ വിശ്വസ്തനായ ഇ.പി.ജയരാജനെ പോലും മാറ്റിനിര്‍ത്തിയതിനാല്‍ പാര്‍ട്ടി പ്രമേയം അനുസരിച്ച് തന്നെ പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കാമെന്ന് സിപിഎം തീരുമാനിച്ചു. എതിര്‍പ്പുകളുണ്ടാകുമെന്ന് പാര്‍ട്ടി ഉറപ്പിച്ചിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെയും ഇതുപോലെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ എതിര്‍പ്പുകളുടെയെല്ലാം ചിറകരിഞ്ഞുകൊണ്ടുള്ള ഐതിഹാസിക വിജയം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചു. അതുകൊണ്ട് പാര്‍ട്ടി നയത്തിനൊപ്പം തന്നെ മന്ത്രിസഭാരൂപീകരണവും നടക്കട്ടെയെന്ന് സംസ്ഥാന കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു. 
 
എന്തുകൊണ്ട് പിണറായി മാത്രം മാറിയില്ല എന്ന ചോദ്യം നേരിടേണ്ടിവരുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയായി. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കേന്ദ്ര നേതൃത്വം തന്നെ നേരത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ പുനര്‍വിചിന്തനത്തിന്റെ ആവശ്യമില്ലെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍