ടിപി വധക്കേസിലെ പ്രതികള്‍ക്ക് ബന്ധുക്കളെ കാണാന്‍ കഴിയുന്നില്ല; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പ്രതികളെ മാറ്റിയേക്കും

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (15:14 IST)
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം. നിലവില്‍ വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് പ്രതികള്‍ കഴിയുന്നത്. പ്രതികള്‍ക്ക് ബന്ധുക്കളെയും മറ്റും കാണാന്‍ സൌകര്യമില്ലെന്ന പരാതിയെ തുടര്‍ന്നാണിത്.
 
സംസ്ഥാനത്തെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലായി 11 പ്രതികളാണ് ടി പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നത്. കേസിലെ പ്രതികളായ പി കെ കുഞ്ഞനന്തനും കെ സി രാമചന്ദ്രനും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്.
 
ജയിലുകളിലെ മറ്റ് തടവുകാരുമായി സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് ഇവരെ മൂന്ന് ജയിലുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്. ഈ നടപടി വിജയം കണ്ടതായാണ് ജയില്‍വകുപ്പ് വിലയിരുത്തുന്നത്. എന്നാല്‍, രാഷ്‌ട്രീയ ബന്ധങ്ങളുള്ള ടി പി കേസിലെ പ്രതികളെ കണ്ണൂരിലേക്ക് മാറ്റുന്നത് ജയില്‍ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍  ജയില്‍ അധികൃതര്‍.

വെബ്ദുനിയ വായിക്കുക