പുതിയ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തും: തുഷാർ

ശനി, 5 ഡിസം‌ബര്‍ 2015 (17:55 IST)
മൈക്രോഫിനാൻസ് പദ്ധതിയിൽ ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ആരോപണം തെറ്രാണെന്ന് തെളിഞ്ഞാൽ വിഎസ് അച്യുതാനന്ദന്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കും. എസ്എൻഡിപിയുടെ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്നും തുഷാർ പറഞ്ഞു.  

എസ്എൻഡിപി രൂപീകരിക്കുന്ന പാർട്ടി ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ല. ഹിന്ദു സമുദായത്തിന്റെ ഉന്നമനമാണ് പാർട്ടി ലക്ഷ്യമിടുന്നത്. അത് ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾ കവ‌ർന്നു കൊണ്ടായിരിക്കില്ല. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സമത്വ മുന്നേറ്റ യാത്രയെ തകർക്കാനാണ് ഇരു മുന്നണികളും ശ്രമിച്ചത്. അതിൽ നിന്ന് ഉണ്ടായതാണ് ഈ ആരോപണങ്ങളെന്നും തുഷാർ വ്യക്തമാക്കി.

മാദ്ധ്യമങ്ങൾ പറയുന്നത് അതുപോലെ വിഴുങ്ങുന്ന പൊട്ടന്മാരല്ല കേരളത്തിലെ ജനങ്ങൾ. മാദ്ധ്യമങ്ങളുടെ സഹായമില്ലാതെ തന്നെയാണ് എസ്എൻഡിപിയെന്ന സമുദായം വളർന്നത്. ഇനിയും അത് വളരുക തന്നെ ചെയ്യുമെന്നും തുഷാർ പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപംകൊണ്ടു. 'ഭാരത് ധര്‍മ ജന സേന' (ബിഡിജെഎസ്) എന്നാണ് പാര്‍ട്ടിയുടെ പേര്. വെള്ളയും കുങ്കുമവും നിറങ്ങൾ ചേർന്നതാണ് പാർട്ടിയുടെ കൊടിയുടെ നിറം. പാർട്ടിയുടെ ചിഹ്നം കൂപ്പുകൈയാണ്. സമത്വമുന്നേറ്റ യാത്രയ്ക്കു സമാപനം കുറിച്ച് ശംഖുമുഖത്ത് നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക