മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം പിഴ, അല്ലെങ്കിൽ തടവ്: കരട് നിയമഭേദഗതിയായി

വെള്ളി, 30 ജൂണ്‍ 2023 (09:15 IST)
മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അരലക്ഷം രൂപവരെ പിഴ. ഇല്ലെങ്കില്‍ കോടതിവിചാരണയ്ക്ക് വിധേയമായി ജയില്‍ശിക്ഷ വരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ നഗരസഭ സേവനങ്ങളും നിഷേധിക്കപ്പെടും. ഇത്തരം വ്യവസ്ഥകളാണ് കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരടില്‍ ഉള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി നിലവില്‍ വരും.
 
മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇപ്പോഴുള്ള 250 രൂപയുടെ തത്സമയ പിഴ 5000 രൂപ ആക്കാനാണ് ശുപാര്‍ശ. ഇത് പരമാവധി 50,000 രൂപയാക്കും. മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. മുനിസിപ്പാലിറ്റി നിയമം ഭേദഗതിചെയ്ത ശേഷം വൈകാതെ പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പിലാക്കും. പുതിയ നിയമത്തില്‍ ആളുകളുടെ കുറ്റസമ്മതമനുസരിച്ച് പിഴ ചുമത്താം. മാലിന്യനിര്‍മാര്‍ജനത്തില്‍ സെക്രട്ടറിക്കാണ് ഉത്തരവാദിത്വം. വീഴ്ചവന്നാല്‍ ശമ്പളം തടയുന്നതടക്കമുള്ള നടപടി. കുറ്റം നിഷേധിക്കുന്നവര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം. കുറ്റം തെളിഞ്ഞാല്‍ തടവുശിക്ഷയുണ്ടാകും. ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ വ്യവസ്ഥ വേണമെന്ന ചര്‍ച്ച വന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍