മദ്യനയം തിരുത്താൻ പിണറായി സർക്കാർ; ടൂറിസം മേഖലയിൽ മദ്യനയം തിരുത്തണമെന്ന് മന്ത്രി, ചർച്ചകൾ സജീവം; ബാറുടമകൾ പ്രതീക്ഷയിൽ

വെള്ളി, 12 ഓഗസ്റ്റ് 2016 (10:30 IST)
യു ഡി എഫ് സർക്കാരിന്റെ മദ്യനയമല്ല തങ്ങളുടേതെന്ന് എൽ ഡി എഫ് സർക്കാർ തെരഞ്ഞെടുപ്പ് സമയത്തും അധികാരത്തിൽ വന്നതിനുശേഷവും വ്യക്തമാക്കിയതാണ്. എന്നാൽ ഈ മദ്യനയം ടൂറിസം മേഖലയെ സാരമായി ബാധിച്ചുവെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീൻ. ടൂറിസം സാധ്യതകളെ ഇത് ബാധിച്ചുവെന്നും അതിനാൽ വിനോദസഞ്ചാര മേഖല‌യിൽ എങ്കിലും മദ്യനയത്തിൽ ഒരു മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ മന്ത്രി എന്തുപറയുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
 
ടൂറിസം മേഖല മദ്യനിരോധന മേഖലയെന്ന സന്ദേശം പരത്തുന്നുണ്ടെന്നും അതിനാൽ തകർച്ചയാണ് മേഖല‌യിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം വിനോദസഞ്ചാരമേഖല‌യിൽ നഷ്ടം വരുത്തുമെന്നും ഇതൊരു തിരിച്ചടിയാകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മന്ത്രിസഭ യോഗങ്ങളിൽ തന്റെ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 
 
അതേസമയം, ഗൂഡാലോചനയുടെ ഭാഗമാണിതെന്നും അതിനുള്ള തെളിവാണ് മന്ത്രിയുടെ പ്രസ്താവനയെന്നും ടി എൻ പ്രതാപൻ പ്രതികരിച്ചു. കേരള ടൂറിസം സെക്സിനെയും മദ്യത്തിന്റെയും ടൂറിസം അല്ല. പ്രകൃതിരമണീയതയാണ് കേരള ടൂറിസത്തിന്റെ പ്രത്യേകതയെന്നും പ്രതാപൻ പറഞ്ഞു. മദ്യനയം ടൂറിസം മേഖലയെ സാരമായി ബാധിച്ചുവെന്നും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ് ഉണ്ടായതെന്ന് ബാറുടമ ബിജു രമേശൻ പറഞ്ഞു. വിനോദസഞ്ചാരത്തിലെങ്കിലും മദ്യനയം തിരുത്തിയാൽ ലാഭമുണ്ടാകുമെന്നും ബിജു പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചായിരുന്നു ബിജുവിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക