മോഷണശ്രമത്തിനിടെ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു : രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 3 ജനുവരി 2023 (19:20 IST)
പാലക്കാട് : മോഷണശ്രമത്തിനിടെ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേർ പിടിയിലായി. കൊടുമ്പ് കല്ലിങ്കൽ ആറ്റിങ്ങലിലാണ് സംഭവം നടന്നതും 74 കാരിയായ വീട്ടമ്മ കൊല്ലപ്പെട്ടതും.

ആറ്റിങ്ങലിലെ പരേതനായ വാസുവിന്റെ ഭാര്യ പത്മാവതി ആണ് കൊല്ലപ്പെട്ടത്. ചിറ്റൂർ കോശത്തറയിൽ താമസിക്കുന്ന കിണാശേരി തോട്ടുപാലം നെല്ലിക്കുന്ന് സ്വദേശി ബഷീർ (40), തത്തമംഗലം തുമ്പിച്ചിറ സ്വദേശി സത്യഭാമ (33) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മുപ്പത്തൊന്നിനു പകൽ രണ്ടിനും മൂന്നിനും ഇടയ്ക്കായിരുന്നു കൊലപാതകം നടന്നത് എന്നാണു പോലീസ് നിഗമനം. പത്മാവതി മകൻ അനിൽ കുമാറിനൊപ്പമാണ് താമസം. ആ വീട്ടിൽ നിർമ്മാണ പ്രവർത്തികൾ നടക്കുകയായിരുന്നു അതിനാൽ അന്ന് ഉച്ചഭക്ഷണത്തിനു ശേഷം അതെ പുരയിടത്തിൽ വീടിനോട് ചേർന്നുള്ള തറവാട്ടിലെ വീട്ടിൽ വിശ്രമിക്കാൻ പോയപ്പോഴായിരുന്നു സംഭവം.  

മകന്റെ വീട്ടിൽ കഴിഞ്ഞ ഒരുമാസമായി തൊഴിലെടുക്കുന്ന തൊഴിലാളികളാണ് ഇപ്പോൾ പിടിയിലായത്. ഉച്ചയ്ക്ക് മറ്റുള്ള തൊഴിലാളികൾ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഇരുവരും പിന്നിലെ വാഴത്തോട്ടത്തിലൂടെ തറവാട്ടു വീട്ടിലെത്തി പത്മാവതിയുടെ രണ്ടര പവന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവർ ഒച്ചവയ്ക്കുകയും ബഷീർ തോർത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുതുകയ്യും ചെയ്തു. തുടർന്ന് മാല ഊറി വീടിന്റെ പിറകുവശത്തു കൂടി പുറത്തുകടന്ന ശേഷം മറ്റുള്ളവരുടെ അടുത്തെത്തി തന്റെ മാതാവ് ആശുപത്രിയിലായതിനാൽ തൃശൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞു പോയി. വിവരം ഇയാൾ സത്യഭാമയെ അറിയിക്കുകയും ചെയ്തു.

മോഷ്ടിച്ച മാല ചിറ്റൂരിൽ 72000 രൂപയ്ക്ക് വിൽപ്പന നടത്തി. കവർച്ച ആസൂത്രിതമായിരുന്നു. കാരണം പഴയ സ്വർണ്ണം കൊണ്ടുവന്നാൽ ജൂവലറിയിൽ എടുക്കുമോ എന്ന് ബഷീർ അന്വേഷിച്ചിരുന്നു. പത്മാവതി മരിച്ച വിവരം അറിഞ്ഞു പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ സത്യഭാമയെയും പിടികൂടിയത്. ബഷീറിനെ കോയമ്പത്തൂരിലെ ഒരു ലോഡ്ജിൽ നിന്ന് പിടികൂടി. കവർച്ച ചെയ്യപ്പെട്ട സ്വര്ണാഭരണവും പോലീസ് കണ്ടെടുത്തു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍