'കഴുത്തില്‍ ചില പാടുകളുണ്ടായിരുന്നു'; സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകമെന്ന് ആശുപത്രി ജീവനക്കാരന്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (08:19 IST)
ബോളിവുഡ് സൂപ്പര്‍താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു സാക്ഷ്യംവഹിച്ച ആശുപത്രിയിലെ ജീവനക്കാരന്‍. ഒരു അഭിമുഖത്തിലാണ് മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷായുടെ വെളിപ്പെടുത്തല്‍. സുശാന്ത് സിങ് രജ്പുത്തിന്റേത് ആത്മഹത്യയെന്നാണ് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്. 
 
' സുശാന്ത് സിങ് മരിച്ച ദിവസം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങള്‍ ലഭിച്ചു. അതില്‍ ഒന്ന് ഒരു വിഐപിയുടെ മൃതദേഹമായിരുന്നു. സുശാന്തിന്റേതാണെന്ന് പിന്നീട് മനസ്സിലായി. ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു. കഴുത്തിലും രണ്ട് - മൂന്നു പാടുകള്‍ കണ്ടു. പോസ്റ്റ്‌മോര്‍ട്ടം റെക്കോര്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചിത്രങ്ങള്‍ മാത്രം പകര്‍ത്തിയാല്‍ മതിയെന്നാണ് ഉന്നതരില്‍ നിന്നുള്ള നിര്‍ദേശം,' രൂപ് കുമാര്‍ ഷാ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
സുശാന്തിന്റെ മൃതദേഹം കണ്ടപ്പോള്‍ തന്നെ ഇതൊരു ആത്മഹത്യയല്ല കൊലപാതകമാണെന്ന് തോന്നി. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാല്‍ ചട്ടം അനുസരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദേശം. എത്രയും പെട്ടന്ന് ഫോട്ടോ എടുത്ത ശേഷം മൃതദേഹം പൊലീസുകാര്‍ക്ക് കൈമാറാന്‍ നിര്‍ദേശം കിട്ടി. അതുകൊണ്ട് രാത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 
 
2020 ജൂണില്‍ മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്ത് സിങ് രജ്പുത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍