Israel vs Iran: കൈവിട്ട കളിയുമായി ഇസ്രയേലും ഇറാനും; ഇടപെടണോയെന്ന് രണ്ടാഴ്ച കഴിഞ്ഞ് തീരുമാനിക്കാമെന്ന് ട്രംപ്

രേണുക വേണു

വെള്ളി, 20 ജൂണ്‍ 2025 (08:42 IST)
Israel vs Iran: ഇസ്രയേല്‍ - ഇറാന്‍ പോരില്‍ വിറങ്ങലിച്ച് ലോകം. ഇരുവിഭാഗങ്ങളും ആക്രമണങ്ങള്‍ തുടരുകയാണ്. ഇതേസമയം ഇരു രാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും പ്രശ്‌നം പരിഹരിക്കാന്‍ യുഎസ് തയ്യാറല്ല. 
 
ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ സൊറോക മെഡിക്കല്‍ സെന്ററില്‍ ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഇറാന്റെ വ്യോമാക്രമണത്തില്‍ 240 പേര്‍ക്ക് പരുക്കേറ്റെന്നാണ് ഇസ്രയേല്‍ പറയുന്നത്. ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം മനുഷ്യത്വരഹിതമാണെന്നും എല്ലാ അതിരുകളും ലംഘിച്ചെന്നും ഇസ്രയേല്‍ ആരോപിച്ചു. ആശുപത്രിയിലെ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ ഇറാനു മുന്നറിയിപ്പ് നല്‍കി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഇനി ജീവിച്ചിരിക്കാന്‍ അവകാശമില്ലെന്നാണ് ഇസ്രയേല്‍ വാദം. 
 
ഇറാന്റെ ആണവായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തെ തങ്ങള്‍ വിജയകരമായി പ്രതിരോധിച്ചെന്ന് ഇറാനും അവകാശപ്പെടുന്നു. ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഇറാന്‍ തങ്ങള്‍ക്കെതിരെ പ്രയോഗിച്ചെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രയേലിന്റെ അയേണ്‍ ഡോം പ്രതിരോധ സംവിധാനത്തെ ഇറാന്‍ വെല്ലുവിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
അതേസമയം ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടണോ എന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുഎസ് പങ്കാളിയാകുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ട്രംപ് പറഞ്ഞു. ' വളരെ അടുത്തുതന്നെ ഇറാനുമായി ചര്‍ച്ചകള്‍ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, വിഷയത്തില്‍ ഇടപെടണോയെന്നതില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ തീരുമാനമെടുക്കും.' ട്രംപിന്റെ സന്ദേശത്തില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍