നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് പോലീസ്. യുവതികൾക്ക് അക്കൗണ്ട് ഉള്ള രണ്ട് ബാങ്കുകളിൽ നിന്നാണ് സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചത്. ദിയയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു.
ഡിജിറ്റൽ തെളിവുകൾ ജീവനക്കാർക്കെതിരാണ്. ലക്ഷങ്ങളാണ് യുവതികളുടെ അക്കൗണ്ടിലേക്കെത്തിയത്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
ദിയയുടെ നിർദേശ പ്രകാരമാണ് കസ്റ്റമേഴ്‌സിന്റെ കയ്യിൽ നിന്നും തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയതെന്നും ദിവസവും എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ച് ദിയയ്ക്ക് നൽകുകയായിരുന്നു ചെയ്തതെന്നും യുവതികൾ ആരോപിച്ചിരുന്നു. എന്നാൽ, പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന ജീവനക്കാരുടെ വാദം പൊളിയുകയാണ്. എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി. വലിയ തുകയുടെ ട്രാൻസാക്ഷൻസ് നടന്നിരിക്കുന്നത് മറ്റ് അക്കൗണ്ടുകളിലേക്കാണ്.
ആരോപണ വിധേയരായ യുവതികളുടെ മൊഴി വിശദമായി രേഖപ്പെടുത്താൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കൃഷ്ണകുമാറിനെതിരായ കൗണ്ടർ കേസിനെ സംബന്ധിച്ച നിജസ്ഥിതി ബോധ്യപ്പെടാൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. ദിയ കൃഷ്ണയുടെ കവടിയാറിലെ ബൊട്ടിക്കിൽ പരിശോധന നടത്തി സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൈവശപ്പെടുത്തിയതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ പേരിലുള്ള പേരൂർക്കടയിലെ സ്വകാര്യ ബാങ്കിൽ നിന്ന് അന്വേഷണസംഘം 2024 മുതലുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചത്.