ഹർത്താലിന്റെ പേരില്‍ ആക്രമണം നടത്തുന്നവരെ ഉടന്‍ അറസ്‌റ്റ് ചെയ്യും; പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം ഈടാക്കും - കര്‍ശന നിര്‍ദേശവുമായി ഡിജിപി

ബുധന്‍, 2 ജനുവരി 2019 (20:08 IST)
ശബരിമല കർമസമിതി പ്രഖ്യാപിച്ചിരിക്കുന്ന നാളത്തെ ഹര്‍ത്താലിൽ അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ.

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കും.  ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. അക്രമത്തിനു മുതിരുകയോ  കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി.

ആക്രമണം നടത്തുന്നവരെ ഉടനടി അറസ്‌റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദേശം നൽകി. എല്ലാ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം ഒരുക്കുന്നതാണ്. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റും പട്രോളിംഗും ഏര്‍പ്പെടുത്തണമെന്നും ഡിജിപി അറിയിച്ചു.

സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐജി മാരോടും സോണല്‍ എഡിജിപിമാരോടും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ബിജെപി - ആർഎസ്എസ്​പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയാണ്. പലയിടത്തും നടത്തിയ പ്രതിഷേധങ്ങള്‍ അക്രമണങ്ങളിലേക്ക് മാറി. പൊലീസിന് നേര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍