ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കനായ ജ്യോത്സ്യൻ പിടിയിൽ

വെള്ളി, 28 ജൂലൈ 2023 (19:53 IST)
കോട്ടയം: പതിനഞ്ചുകാരിയായ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വിമുക്ത ബട്ടൺ കൂടിയായ ജ്യോത്സ്യനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി.പുരം പള്ളിപ്രതുശേരി തേക്കടത്ത് സുദർശൻ ആണ് പോലീസ് പിടിയിലായത്.
 
പീഡനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ പന്ത്രണ്ടിന് വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സുദർശൻ ഒളിവിൽ പോയി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടി. സുദർശൻ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്.
 
കുട്ടിയുടെ പിതാവുമായുള്ള കൂട്ടുകെട്ട് മുതലെടുത്താണ് കഴിഞ്ഞ നവംബറിൽ പെൺകുട്ടി, സഹോദരൻ എന്നിവരെ പ്രതി വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയത്തു വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. സഹോദരൻ ഇറച്ചി വാങ്ങാനായി കടയിൽ പോയ സമയത്ത് കുട്ടിക്ക് ജ്യൂസ് നൽകി. കുട്ടി മയങ്ങിയതോടെ ഇയാൾ കുട്ടിയെ കിടപ്പുമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ പീഡന ചിത്രവും വീഡിയോയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞു വീണ്ടും പീഡിപ്പിച്ചിരുന്നു.
 
എന്നാൽ മാനസികമായി ഉണ്ടായ സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി കൂട്ടുകാരിയോടു വിവരം പറഞ്ഞു. ഈ വിവരം സ്‌കൂൾ അധ്യാപികയും അറിഞ്ഞു. സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പട്ടികജാതി വികസനവകുപ്പ് കോർഡിനേറ്റർ അടക്കമുള്ളവർ ചൈൽഡ് ലൈൻ, വൈക്കം പോലീസ് എന്നിവരെ അറിയിച്ചു. തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍