ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്നും ചോദ്യം ചെയ്യും; മൊഴിയിലെ വൈരുദ്ധ്യത്തെക്കുറിച്ചും പ്രധാന തെളിവുകളേക്കുറിച്ചും തൃപ്‌തികരമായ മറുപടി നൽകാനായില്ല, അറസ്‌റ്റ് ഇന്നുണ്ടായേക്കും

വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (07:52 IST)
കന്യാസ്‌ത്രീ നൽകിയ പീഡന പരാതിയെത്തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യംചെയ്യലിൽ ബിഷപ്പ് നൽകിയ മൊഴി അന്വേഷണ സംഘം വിശദമായി വിലയിരുത്തും. ഇന്നത്തെ ചോദ്യം ചെയ്യൽ കഴിഞ്ഞതിന് ശേഷം അറസ്‌റ്റിന്റെ കാര്യത്തിൽ തീരുമാനമായേക്കും. ഒപ്പം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പോലീസിന് ഇന്ന് നിയമോപദേശം ലഭിക്കുകയും ചെയ്യും.
 
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യത്തെ ദിവസം 150 ചോദ്യങ്ങളാണ് ബിഷപ്പ് അഭിമുഖീകരിച്ചത്. അതേസമയം, ബിധപ്പിന്റെ മൊഴിയിൽ മാറ്റമുള്ളതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിന് തൃപ്‌തികരമല്ലാത്ത മറുപടികളാണ് ഫ്രാങ്കോ മുളയ്‌ക്കലിൽ നിന്ന് ലഭിച്ചത്.
 
മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെക്കുറിച്ചുമുള്ള ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചിയില്‍ തങ്ങുന്ന ബിഷപ്പ് ഇന്ന് രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകും. ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. 
 
ഇന്നലത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് ശേഷം പോലീസ് 3 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് മൊഴികളിലെ വിശദാംശങ്ങള്‍ സമഗ്രമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ ഉണ്ടാകുക‍. ഇന്നത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷയെന്ന് എസ് പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
 
അതേ സമയം ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് പൊലീസിന് ഇന്ന് നിയമോപദേശം ലഭിക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍