അക്രമിസംഘം എത്തിയ കാർ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റേത്: ജാഗ്രതാ നിർദേശം നൽകി പോലീസ്

വെള്ളി, 15 ഏപ്രില്‍ 2022 (18:34 IST)
പാലക്കാട്: എലപ്പുള്ളിയിൽ എസ്‌ഡി‌പിഐ പ്രവർത്തകനെ വെട്ടിക്കൊന്ന സംഘം സഞ്ചരിച്ച കാർ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതെന്ന് സംശയം. രണ്ട് കാറിലെത്തിയ അക്രമിസംഘം ഒരു കാർ വഴിയിൽ ഉപേക്ഷിച്ചിരുന്നു. സ്ഥലത്തെ സംഘർഷ സാധ്യത പരിഗണിച്ച് തുടർ അക്രമണങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി.
 
അക്രമികൾ സഞ്ചരിച്ച കാർ സഞ്ജിത്തിന്റേതെന്ന് എസ്‌ഡി‌പിഐയാണ് ആരോപിച്ചത്. കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് സംഘമാണെന്നും എസ്‌ഡി‌പിഐ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് കുപ്പിയോട് സ്വദേശി സുബൈറിനെ രണ്ട് കാറുകളിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്.
 
പള്ളിയിൽ ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്നു സുബൈർ. ഇതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം സുബൈറിനെ ആക്രമിക്കുകയായിരുന്നു. പിതാവിന്റെ കണ്മുന്നിൽ ഇട്ടാണ് സുബൈറിനെ വെട്ടിപരിക്കേൽപ്പിച്ചത്. ബൈക്കിൽ നിന്നും വീണ താവിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.
 
പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈര്‍. നേരത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുബൈറിനെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍