മൂന്നാം തരംഗത്തിന് ഉടൻ സാധ്യതയില്ല: പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീം കോടതി

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (15:05 IST)
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിരക്ഷ നട‌ത്താമെന്ന സർക്കാരിന്റെ ഉറപ്പ് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. രാജ്യത്ത് ഉടനെ മൂന്നാം തരംഗ സാധ്യത കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
 
ഏഴ് ലക്ഷം പേര്‍ ഓഫ്​ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ കോടതി തള്ളിയത്. നീറ്റിന് പുറമെ സാങ്കേതിക സര്‍വകലാലാശാല ഓഫ്​ലൈനായി നടത്തിയ പരീക്ഷ ഒരു ലക്ഷം പേര്‍ എഴുതിയിരുന്നുവെന്ന സര്‍ക്കാരിന്റെ കണക്കുകളും കോടതി പരിഗണിച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
 
ഓഫ്‌ലൈൻ ആയി പരീക്ഷ നടത്തുന്നത് കൊണ്ട് ചോദ്യപേപ്പർ ചോർച്ച തടയാനാകും.  മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവുന്നതല്ല. വീടുകളില്‍ ഇരുന്നാണ് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. എന്നാൽ ഓഫ്‌ലൈനായി പരീക്ഷ നടത്തുമ്പോൾ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന്' സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയത്തില്‍ നിന്ന് വ്യത്യസ്തമായി . ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ പ്രവേശനയോഗ്യത കണക്കാക്കാന്‍ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പ്ലസ് ടു പരീക്ഷ മാര്‍ക്കിന് ഒപ്പം കൂട്ടുന്ന രീതിയാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്‌ലൈനായി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാര്‍ഥികള്‍ക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍