ഒരിക്കലും പേടിക്കാത്ത ആളായിരുന്നു ഞാൻ, പക്ഷേ ഇന്ന് ഞാൻ ഭയന്നു; സയനോരയ്ക്കും 'പണികിട്ടി'

വെള്ളി, 16 ഡിസം‌ബര്‍ 2016 (11:39 IST)
യൂബർ ടാക്സി വിളിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു പെൺകുട്ടിയ്ക്ക് നേരെ ടാക്സി ഡ്രൈവർമാർ ഭീഷണി ഉയർത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. അക്കൂട്ടത്തിൽ ഡ്രൈവർമാരുടെ വക ഭീഷണി കേട്ടവരിൽ അവസാനത്തെയാളാണ് ഗായിക സയനോരയും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഗായിക വിളിച്ച യൂബർ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തിയത്. ടാക്സിയിൽ കയറാൻ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. 
 
വളരെ മോശമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് സയനോര വ്യക്തമാക്കുന്നു. സാധാരണഗതിയിൽ പേടിക്കുന്ന ആളല്ല താനെന്നും എന്നാൽ ഇന്നത്തെ പുലരിയിൽ താൻ ശരിക്കും പേടിച്ചുവെന്നും സയനോര വ്യക്തമാക്കുന്നു. ഡ്രൈവറുടെ കോളറിൽ പിടിച്ച് പുറത്തിറക്കാൻ ശ്രമിച്ചതായും സയനോര വ്യക്തമാക്കുന്നു. തിരിച്ചു ബഹളം വച്ചപ്പോഴാണ് അവർ പിൻവാങ്ങിയത്. ഒറ്റക്ക് യാത്ര ചെയ്ത തനിക്കു സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ല, സ്റ്റേഷനു പുറത്തു നിന്നു മാത്രമേ കയറാൻ പാടുള്ളൂവെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. അങ്ങനൊരു നിയമം കേരളത്തിൽ ഉണ്ടോ എന്ന് സയനോര ചോദിക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല.- സയനോര പറയുന്നു.
 
നേരത്തേ, സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വിദ്യ എന്ന യുവതിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സ്റ്റേഷനുള്ളിൽ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും യൂബർ ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. പിന്നിട് സ്റ്റേഷനുകളിൽനിന്ന് സർവീസ് നടത്തുന്നതിൽനിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക