ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം വേണ്ടത്: പിണറായി

ശനി, 31 ഒക്‌ടോബര്‍ 2015 (16:43 IST)
ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ അസ്വാഭാവിക മരണത്തില്‍ പുനരന്വേഷണം വേണ്ടതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതുകൊണ്ടു ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരായ കോടതി വിധിയില്‍ നിന്നു ശ്രദ്ധതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വിപുലീകരണം ഉചിതമായ സമയത്ത് ആലോചിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ അവസാനത്തിന്റെ ആരംഭമാകുന്നുവെന്നും പിണറായി പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത് ധനമന്ത്രി കെഎം മാണിക്കെതിരായ ബാർ കോഴ കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ രാവിലെ പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് സര്‍ക്കാരിന് നേരത്തെത്തന്നെ പറയാമായിരുന്നു.  ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടേക്കും എന്ന സാഹചര്യം മുന്നിൽകണ്ടാണ് ഇപ്പോള്‍ ഈ തീരുമാനം ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.

ഹൈക്കോടതിയിൽ സർക്കാരെടുത്ത നിലപാട് തുടരന്വേഷണത്തിന് എതിരെയായിരുന്നു. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള ആരോപണവിധേയരായവരുടെ പങ്ക് അന്വേഷിക്കണം. അന്വേഷണത്തെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും കോടിയേരി പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാവിലെയാണ് പറഞ്ഞത്. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ് പി  കെ മധുവിനാണ് അന്വേഷണ ചുമതല. എഡിജിപി അനന്തകൃഷ്ണൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ശാശ്വതികാനന്ദസ്വാമിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് നേരത്തെ ശ്രീനാരായണ ധര്‍മവേദി നേതാവ് ഡോ. ബിജു രമേശ് രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണു സ്വാമിയെ കൊലപ്പെടുത്തിയതെന്നും ബിജു ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ശാശ്വതീകാനന്ദയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക