ശശികലയെ റാന്നി സ്‌റ്റേഷനിലെത്തിച്ചു; സ്‌റ്റേഷന് പുറത്ത് പ്രതിഷേധവുമായി സംഘപരിവാർ

ശനി, 17 നവം‌ബര്‍ 2018 (09:09 IST)
മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയിൽ കനത്ത സുരക്ഷ. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംഘപരിവാർ, ബിജെപി നേതാക്കളെ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റുചെയ്‌ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ റാന്നി സ്‌റ്റേഷനിലെത്തിച്ചു.
 
ശശികലയെ അറസ്‌റ്റുചെയ്‌തതിന് പിന്നാലെ ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥ്വിപാൽ, ബിജെപി നേതാവ് പി സുധീർ എന്നിവരെയും ഇന്ന് പുലർച്ചെ അറസ്‌റ്റുചെയ്‌തിട്ടുണ്ട്. ശശികലയെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ആഹ്വാനം ചെയ്ത ഹർത്താലിന് തുടക്കമായി.
 
ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും കെ എസ് ആർ ടി സി സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. പൊലീസ് സംരക്ഷണം ഉറപ്പ് നൽകിയാൽ മാത്രമേ ബസ് സർവീസ് നടത്തുകയുള്ളൂ എന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
 
അതേസമയം, രാന്നി സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധം ശക്തമാണ്. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താൽ‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍