ശബരിമല സംഘർഷം; അറസ്റ്റ് 2000 കടന്നു, വാഹനം തടഞ്ഞുനിർത്തി പരിശോധിച്ച 15 സ്ത്രീകൾക്കെതിരേയും കേസ്

വെള്ളി, 26 ഒക്‌ടോബര്‍ 2018 (11:14 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതിനെതിരെ അക്രമങ്ങള്‍ നടത്തിയവരെ പൊലീസ് കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. അറസ്റ്റിലായവരുടെ എണ്ണം രണ്ടായിരം കടന്നു. ഇതുവരെ 2067 പേർ അറസ്റ്റിലായി. 458 കേസുകൾ റജിസ്റ്റര്‍ ചെയ്തു.
 
പമ്പയിലേക്കുള്ള റോഡ് മാർഗത്തിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി സ്ത്രീകൾ ഉണ്ടോയെന്ന് പരിശോധിച്ച 15 സ്ത്രീകൾക്കെതിരേയും പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1500 ഓളം പേരെ ഇതിനോടകം ജാമ്യത്തിൽ വിട്ടു. 
 
പത്തനം‌തിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കൂടുതൽ അറസ്റ്റ് നടന്നിരിക്കുന്നത്. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ പൊലീസ് നേരത്തേ തയ്യാറാക്കിയിരുന്നു. ബുധനാഴ്‌ച രാത്രിയാണ് കൂടുതല്‍ അറസ്‌റ്റ് നടപടികള്‍ നടന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. അതിനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കും.
 
പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം, സംഘം ചേരൽ, നിരോധനാഞ്ജ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ ചിത്രം റെയില്‍‌വേ സ്‌റ്റേഷിനില്‍ പതിപ്പിക്കാനും തീരുമാനമായി.
 
തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്. തയ്യാറാക്കിയ മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍