ശബരി റെയില്‍ പദ്ധതി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 ജൂണ്‍ 2025 (10:45 IST)
ശബരി റെയില്‍ പദ്ധതിയിലൂടെ ശബരിമലയില്‍ പ്രതീക്ഷിക്കുന്നത് തീര്‍ത്ഥാടകരുടെ എണ്ണത്തിലെ 15 ശതമാനം വര്‍ദ്ധനവാണ്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം വലിയ തോതില്‍ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 
 
ഈ സാഹചര്യത്തിലാണ് ശബരി റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിലയിരുത്തലില്‍ ദേവസ്വം ബോര്‍ഡ് എത്തിയത്. മുന്‍കാലങ്ങളില്‍ ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങളില്‍ തമിഴ്‌നാട് ആയിരുന്നു എണ്ണത്തില്‍ കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ തെലുങ്കാനയില്‍ നിന്നുള്ളവരാണ് കൂടുതലെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടി തുടങ്ങിയതിനു പിന്നാലെയാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത്.
 
അതേസമയം മഹാരാഷ്ട്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഭക്തജനങ്ങള്‍ ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് റെയില്‍വേ പറയുന്നത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിലാണ് റെയില്‍വേ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ചത്. 415 ട്രെയിനുകളാണ് റെയില്‍വേ ഒരുക്കിയിരുന്നത്. തൊട്ടു മുന്‍പത്തെ സീസണില്‍ ഇത് 301 ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍