ഹരിപ്പാട് മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ പണം ചിലവഴിച്ചിട്ടില്ല; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല

ചൊവ്വ, 7 ജൂണ്‍ 2016 (10:46 IST)
ഹരിപ്പാട് മെഡിക്കല്‍ കോളേജിനായി സര്‍ക്കാരിന്റെ പണം ചിലവഴിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെഡിക്കൽ കോളേജിന് മുൻകൈ എടുത്തത് താനാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. നബാർഡിന്റെ സഹായത്തോടെയാണ് ആശുപത്രിയുടെ പണി നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മെഡിക്കല്‍ കോളേജിനുവേണ്ടി നബാര്‍ഡിന്റെ സഹായം തേടുന്നത് ആദ്യമല്ല. എന്നാല്‍, ഡയറക്ടര്‍മാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കാന്‍ 12.5 കോടി അനുവദിച്ചിരുന്നു. തനിക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. അഴിമതി ആരോപണം അടിസ്ഥാനരഹിതമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലഭിക്കുന്ന എല്ലാ സേവനവും നല്‍കുകയായിരുന്നു ലക്ഷ്യം. കണ്‍സൽട്ടന്‍സി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മെഡിക്കല്‍ കോളജിനായി സ്ഥലം കണ്ടെത്തിയത്. നബാർഡ് 90 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഇക്കാര്യം വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകും. ജനങ്ങള്‍ക്ക് ആശുപത്രി വേണ്ട എന്നാണോ ഇടതു സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യത്തില്‍ വിശദമായ കത്ത് താന്‍ മുഖ്യമന്ത്രിക്ക് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മെഡിക്കൽ കോളേജ് വേണ്ട എന്നാണ് സർക്കാരിന്റെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. 15 കോടി ഇതുവരെ മെഡിക്കൽ കോളേജിന് കൈമാറിയിട്ടുണ്ട്. എന്നാലത് ചെലവിട്ടിട്ടില്ല. മുഖ്യമന്ത്രി ചെയർമാനായ ചാരിറ്റബിൾ സൊസൈറ്റിക്കാണ് മെഡിക്കൽ കോളേജിന്റെ പൂർണ ചുമതലയെന്നും ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക