പ്ലസ്‌ടുവില്‍ രൂക്ഷവിമര്‍ശനം: സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ഹൈക്കോടതി

ബുധന്‍, 13 ഓഗസ്റ്റ് 2014 (14:50 IST)
പ്ലസ് ടു വിഷയത്തില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണ് സർക്കാർ ഈ വിഷയത്തിൽ കാണിക്കുന്നതെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി അനുവദിച്ച പ്ളസ് ടു സംബന്ധിച്ച എല്ലാ രേഖകളും ഇന്ന് ഹാജരാക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ തങ്ങള്‍ ഫയലുകൾ പഠിച്ച് തീർന്നിട്ടില്ലെന്നും അതിനാൽ രേഖകൾ ഹാജരാക്കാൻ ആകില്ലെന്നുമാണ് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയില്‍ പറഞ്ഞത്.

ഈ പരാമര്‍ശത്തില്‍ തൃപതി വരാത്ത കോടതി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഇത്രയധികം സമയം നല്‍കിയിട്ടും കേസ് പഠിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഈ കാര്യത്തില്‍ ഇനി സാവകാശം നല്‍കാന്‍ ആവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. രേഖകൾ നാളെത്തന്നെ ഹാജരാക്കണമെന്നും കോടതി സർക്കാരിന് കർശന നിർദ്ദേശം നൽകി.

കോടതിയുടെ നിർദ്ദേശം അനുസരിക്കാത്തത്തിന് പതിനായിരം രൂപ പിഴ ചുമത്തുകയാണെന്നും ജഡ്ജി പറഞ്ഞു. എന്നാൽ കേസ് പഠിച്ച് തീരാത്തത് തന്റെ കുഴപ്പം കൊണ്ടാണെന്നും അതിന് സർക്കാരിനെ വിമർശിക്കരുതെന്ന് എജി അഭ്യർത്ഥിച്ചു. രേഖകൾ ഹാജരാക്കാത്തതിന് നിരുപാധികം മാപ്പ് ചോദിക്കുന്നതായും സർക്കാർ കോടതിയിൽ പറഞ്ഞു. ഇതേതുടർന്ന് പിഴ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി.

വെബ്ദുനിയ വായിക്കുക