തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 ജൂണ്‍ 2025 (14:43 IST)
തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു. കിളിമാനൂര്‍ രാജ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എതിര്‍ച്ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു അധ്യാപിക പ്രചരണം നടത്തിയത്. പിന്നാലെ നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാര്‍ത്ഥിനി 24 ന്യൂസിനോട് പറഞ്ഞു. 
 
അസുഖം ബാധിച്ച് നാലുമാസം വിദ്യാര്‍ത്ഥിനി അവധിയെടുത്തിരുന്നു. ഈ സമയത്താണ് വ്യാജ പ്രചാരണം നടന്നത്. സ്‌കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞ് ആക്ഷേപിച്ചു. കൂടാതെ പോലീസിലും സിഡബ്ല്യുസിയിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്ന് നല്‍കിയെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. വിദ്യാര്‍ത്ഥിനി പ്ലസ് വണ്‍ പഠനം ഉപേക്ഷിച്ചു. അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല. വ്യാജപ്രചരണങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വന്നപ്പോള്‍ പഠിക്കാന്‍ പോലും തോന്നിയില്ലെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
 
നാണക്കേട് മൂലം മുടി മുറിച്ച് നടക്കേണ്ട അവസ്ഥ ഉണ്ടായി എന്നും പെണ്‍കുട്ടി പറഞ്ഞു. പഠനം തുടരുന്നതിനിടെ സൈലന്റ് ഫിക്‌സ് എന്ന അസുഖം പിടിപെട്ടാണ് വിദ്യാര്‍ത്ഥിനി അവധിയെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നാലുമാസം സ്‌കൂളില്‍ പോയില്ല. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. വ്യാജ കഥകള്‍ പ്രചരിപ്പിച്ച അധ്യാപികയെ തുടരാന്‍ അനുവദിക്കരുതെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍