അറബിക്കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; കണ്ടെയ്‌നറുകള്‍ തിരുവനന്തപുരത്തും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 27 മെയ് 2025 (09:44 IST)
അറബിക്കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക് അടിഞ്ഞു. കണ്ടെയ്‌നറുകള്‍ തിരുവനന്തപുരം തീരപ്രദേശത്തും അടിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, അയിരൂര്‍, വര്‍ക്കല, ഇടവ തീരങ്ങളില്‍ ഇന്ന് രാവിലെ കണ്ടയിനറുകള്‍ അടിച്ചിട്ടുണ്ട്. 
 
കൂടാതെ മാമ്പള്ളി, മുതലപ്പൊഴി എന്നീ തീരങ്ങളില്‍ കണ്ടെയ്‌നറുകളുടെ പാഴ്‌സലുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റല്‍ പോലീസ് അറിയിച്ചു.
അതേസമയം അറബിക്കടലില്‍ മുങ്ങി താഴ്ന്നു പോയ കപ്പലിലുള്ളത് 250 ടണ്‍ കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകളാണെന്നും ഇത് വലിയ സ്ഫോടനത്തിന് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് 650 കണ്ടെയ്നറുകളുമായി എത്തിയ ചരക്ക് കപ്പല്‍ മുങ്ങിയത്. കപ്പലുകളില്‍ നിലവില്‍ 25 ഓളം കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകള്‍ ഉണ്ട്. ഇത് അപകടകരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
 
നിലവില്‍ കടലില്‍ പടര്‍ന്ന എണ്ണപ്പാടം നീക്കം ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. കോസ്റ്റുകാര്‍ഡിന്റെ രണ്ട് കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാടം നീക്കം ചെയ്യുന്നത്. അതേസമയം താഴ്ന്നുപോയ കണ്ടെയ്നറുകളില്‍ വെള്ളം കടന്നാല്‍ കാല്‍സ്യം കാര്‍ബൈഡുമായി കൂടിക്കലര്‍ന്ന് അസറ്റിലിന്‍ വാതകം ഉണ്ടാവുകയും ഇതുവഴി വലിയ സ്ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. ദേശീയ ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന സന്ദേശം ചുവടെ കൊടുക്കുന്നു:-
 
മുങ്ങിയ MSC Elsa3 കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോള്‍ തന്നെ 112 വില്‍ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കുക. പൊതുജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍