കാമുകന്മാർക്ക് പ്രേമലേഖനം എഴുതിനൽകുന്നവന്റെ അവസ്ഥയാണ് വിഎസിന്; പിണറായി തെറ്റ് ചെയ്താൽ എതിർക്കും- പിസി ജോർജ്

ശനി, 21 മെയ് 2016 (12:56 IST)
വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് ഇടതുപക്ഷത്തിന് വോട്ടു ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന ഏർപ്പാടാണെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. വിഎസ് മത്സരരംഗത്ത് ഇല്ലായിരുന്നെങ്കിൽ ജനവിധി ഇതാകുമായിരുന്നില്ല. കാമുകന്മാർക്ക് പ്രേമലേഖനം എഴുതിനൽകുന്നവന്റെ അവസ്ഥയാണ് വിഎസിനെന്നും ജോർജ് പറഞ്ഞു.

ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ പോകാന്‍ താല്‍പ്പര്യമില്ല. ജനപക്ഷമായി തുടരാനാണ് ഇഷ്‌ടം. അങ്ങനെ തന്നെ മുന്നോട്ടു പോകുകയും ചെയ്യും. പിണറായി വിജയൻ നല്ലതു ചെയ്താൽ പിന്തുണക്കും തെറ്റ് ചെയ്താൽ എതിർക്കും എന്നതാണ് തന്റെ നിലപാടെന്നും പിസി ജോർജ് വ്യക്തമാക്കി.

അതേസമയം, നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പിണറായിക്കൊപ്പം വിഎസിനെ കാണാന്‍ എത്തിയിരുന്നു. കന്റോണ്മെന്റ് ഹൌസില്‍ എത്തിയാണ് ഇരുവരും വി എസുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി എന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളയാളാണ് വി എസ് എന്നും അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനാണ് എത്തിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി എസ് അനുഭവപരിചയമുള്ള നേതാവാണ്. അത് ഭരണത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക