വസ്തുതകള്‍ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു ചിലര്‍ കുപ്രചരണം നടത്തുന്നതായി മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 ജനുവരി 2023 (12:58 IST)
വസ്തുതകള്‍ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു ചിലര്‍ കുപ്രചരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടം വര്‍ധിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ കേരളത്തിന്റെ വരുമാനം വര്‍ധിക്കുന്നുണ്ടെന്നും കുപ്രചരണങ്ങളുടെ മുനയൊടിക്കാന്‍ കാര്യക്ഷമമായ നികുതി പിരിവിലൂടെ വിഭവ സമാഹരണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ സമഗ്ര പുനഃസംഘടനാ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
20 വര്‍ഷംകൊണ്ടു കേരളത്തിന്റെ കടം 13 ഇരട്ടിയായെന്നാണു പ്രചാരണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 20 വര്‍ഷം മുന്‍പ് 63,000 കോടി രൂപായിരുന്ന സംസ്ഥാന ആഭ്യന്തര വരുമാനം ഇന്നു 10 ലക്ഷം കോടി രൂപയിലധികമായിരിക്കുന്നു. 16 ഇരട്ടി വര്‍ധനവുണ്ടായി. 20 വര്‍ഷം മുന്‍പ് 9,973 കോടി രൂപയായിരുന്നു റവന്യൂ വരുമാനം. ഇന്ന് അത് 1,35,000 കോടി രൂപയോളമായി. 14 ഇരട്ടി വര്‍ധനവ്. 20 വര്‍ഷം മുന്‍പ് ആളോഹരി വരുമാനം 19,463 രൂപയായിരുന്നു. ഇപ്പോള്‍ അത് 2,30,000 രൂപയോളം എത്തി നില്‍ക്കുന്നു. ഏകദേശം 12 ഇരട്ടിയോളം വര്‍ധനവ് ഇതിലുമുണ്ട്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ 77 ശതമാനം ഉയര്‍ന്നതാണ്. കടത്തെക്കുറിച്ചു പറയുന്നവര്‍ ഈ വരുമാന വര്‍ധനവിനെക്കുറിച്ചുകൂടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍