വോട്ടിന് പിന്നാലെ ‘ഏറ്റുമുട്ടലിന്’ തുടക്കം; ജോസഫ് അന്യന്റെ മുതല്‍ ആഗ്രഹിക്കുന്നയാളെന്ന് ജോസ് ടോം - പ്രതികരിച്ച് ജോസ് കെ മാണി

മെര്‍ലിന്‍ സാമുവല്‍

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (12:54 IST)
പാലാ ഉപതെരഞ്ഞെടുപ്പ് വോട്ട് കഴിഞ്ഞിട്ടും കേരളാ കോണ്‍ഗ്രസില്‍ (എം) തമ്മിലടി തുടരുന്നു. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് മുതിര്‍ന്ന നേതാവ് പിജെ ജോസഫ് നടത്തുന്നതെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു.

യഥാർഥ കേരളാ കോൺഗ്രസ് ജോസ് കെ മാണി നേതൃത്വം നൽകുന്നതാണ്. കുട്ടിയുടെ ഒപ്പം ഇടേണ്ടത് അച്ഛന്റെ പേരാണ്, അല്ലാതെ അയൽവക്കക്കാരന്റേതല്ല. അന്യന്റെ മുതൽ ആഗ്രഹിക്കുകയാണ് ജോസഫെന്നും ജോസ് ടോം പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനമായ തിങ്കളാഴ്‌ച ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം നടത്തിയ പ്രസ്‌താവനയാണ് ജോസ് ടോമിനെ ചൊടിപ്പിച്ചത്. ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

അതേസമയം, ജോസ് ടോം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. ആര് എന്ത് പറഞ്ഞാലും യുഡിഎഫിന്റെ സ്ഥാനാർഥിയെ ബാധിക്കില്ല.

"കേരളകോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഘടകകക്ഷികളെല്ലാം ഒത്തൊരുമിച്ച് വലിയൊരു ടീം വര്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ മികച്ച വിജയ പ്രതീക്ഷയാണ് ഉള്ളത്. ഈ സന്ദര്‍ഭത്തില്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന യാതൊരു വിധ പ്രസ്താവനയും നടത്താന്‍ തയാറല്ല. വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലേക്കുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്"- ജോസ് കെ മാണി പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍