നിയമസഭാ സമ്മേളനം ഡിസംബര്‍ ഒന്നു മുതല്‍

വെള്ളി, 28 നവം‌ബര്‍ 2014 (18:17 IST)
സംസ്ഥാന നിയമസഭാ സമ്മേളനം ഡിസംബര്‍ ഒന്നിനു തുടങ്ങും. പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനമാണു ഒന്നിനു തുടങ്ങുന്നതെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു. ഒന്നു മുതല്‍ 18 വരെയുള്ള പതിനാലു ദിവസങ്ങളിലാണ്‌ സഭ സമ്മേളിക്കുക.

പ്രധാനമായും നിയമ നിര്‍മ്മാണ കാര്യങ്ങളാണു സമ്മേളനത്തില്‍ പരിഗണിക്കുക. ഇതിനായി പതിനൊന്ന് ദിവസം നീക്കിവച്ചിട്ടുണ്ട്. 19 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണു പരിഗണിക്കാനുള്ളത്. ഡിസംബര്‍ 5, 12 തീയതികളില്‍ അനൌദ്യോഗികാംഗങ്ങളുടെ കാര്യത്തിനും പതിനാറാം തീയതി ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയ്ക്കും നീക്കിവെച്ചിട്ടുണ്ട്.

നിയമ നിര്‍മ്മാണ കാര്യങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചകളും എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഇടപെടലുകളും ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയും സ്പീക്കര്‍ വിശദീകരിച്ചു.  ഇത്തവണത്തെ നിയമസഭാ സമ്മേളനത്തില്‍ ബാര്‍ വിഷയവും പക്ഷിപ്പനിയും മുല്ലപ്പെരിയാറും പ്രധാന ചര്‍ച്ചാവിഷയമാകുന്നതിനൊപ്പം സോളാര്‍ പ്രശ്നവും ഉയര്‍ത്തെഴുന്നേല്‍ക്കും എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇതിനെല്ലാറ്റിനും പുറമേ സൂരജ് പ്രശ്നവും ഉയരാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക