‘നീറ്റ്’ ഇത്തവണയില്ല; സുപ്രീംകോടതി ഉത്തരവിനെതിരായ ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി ഒപ്പുവെച്ചു

ചൊവ്വ, 24 മെയ് 2016 (12:14 IST)
അഖിലേന്ത്യതലത്തില്‍ മെഡിക്കല്‍ - ഡെന്റല്‍ പ്രവേശനത്തിനായി നടത്തുന്ന പൊതുപരീക്ഷ ‘നീറ്റ്’ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) ഇത്തവണയുണ്ടാകില്ല. ‘നീറ്റ്’ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി ഒപ്പു വെച്ച സാഹചര്യത്തിലാണ് ഇത്.
 
സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനപരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും ഇത്തവണ പരീക്ഷ നടത്തരുതെന്നും ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി ഒപ്പു വെച്ചതോടെയാണ് നീറ്റ് ഇത്തവണയുണ്ടാകില്ലെന്ന് ഉറപ്പായത്.
 
ശനിയാഴ്ചയായിരുന്നു നീറ്റിലെ സുപ്രീംകോടതി ഉത്തരവിനെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി രാഷ്‌ട്രപതിക്ക് ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചത്. ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചതോടെ ഒരു വര്‍ഷത്തേക്ക് നീറ്റിന് ഇളവ് ലഭിക്കും. ഈ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പ്രവേശനപരീക്ഷ നടത്താം. 
 
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജുകളിലേക്ക് പ്രവേശനം വേണ്ടവര്‍ മാത്രം ഇനി നീറ്റിന്റെ രണ്ടാംഘട്ടം പരീക്ഷ എഴുതിയാല്‍ മതി.

വെബ്ദുനിയ വായിക്കുക