ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയ ആൾ പിടിയിലായി

എ കെ ജെ അയ്യര്‍

വ്യാഴം, 5 ജനുവരി 2023 (16:02 IST)
തൃശൂർ: ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ തളിക്കുളം നമ്പിക്കടവ് ഹെൽത് സെന്ററിനടുത്തു താമസം താന്നിക്കൽ ഫാത്തിമയുടെ മകൾ സാജിത എന്ന 61 കാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വലപ്പാട് കോതകുളം സ്വദേശി ഹബീബുള്ള (52) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതേകാലോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന സാജിതയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ടപ്പോൾ അയൽവാസികൾ എത്തിനോക്കി. വീടിന്റെ വാതിൽ തുറന്നു കിടക്കുകയും അവിടെ  ഹബീബുള്ളയെ കാണുകയും ചെയ്തു. എന്നാൽ കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരം വാർഡ് അംഗത്തെ അറിയിക്കുകയും അയൽക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന് വീട്ടുവാതിൽ ബലമായി തുറന്നപ്പോൾ സാജിതയെ കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി.

വായിൽ തുണി തിരുകിയ നിലയിലായിരുന്നു. അടുത്ത് തന്നെ ബഹീബില്ലയും ഉണ്ടായിരുന്നു. ജനം ബലമായി ഹബീബുള്ളയെ പിടികൂടുകയും പോക്കറ്റ് പരിശോധിച്ചപ്പോൾ സാജിതയുടെ മൂന്നു പവന്റെ മാല കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് പോലീസിനെ അറിയിച്ചു പ്രതിയെ അവർക്കു കൈമാറുകയായിരുന്നു.

സാജിത സാധാരണയായി ഹബീബുള്ളയുടെ ഓട്ടോയാണ് സവാരിക്ക് വിളിച്ചിരുന്നത്. ഈ പരിചയം വച്ച് തന്റെ കടം വീട്ടുന്നതിനായി സാജിതയുടെ മാല പണയം വയ്ക്കാൻ ചോദിച്ചു. എന്നാൽ അവർ കൊടുത്തില്ല. തുടർന്ന് ബലമായി മാല കൈക്കലാക്കുകയും ചെയ്തു. അവർ ഒച്ചയിട്ടതോടെ ഷാൾ ഉപയോഗിച്ചു മുഖത്തും കഴുത്തിലും അമർത്തി കൊലപ്പെടുത്തുകയായിരുന്നു. ഒന്നര വര്ഷം മുമ്പ് പിതാവ് മരിച്ചതോടെ സാജിത ഒറ്റയ്ക്കാണ് താമസിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍