'മോഹൻലാലേ, ക്യു നിന്ന് നിങ്ങളെ വളർത്തിയവർ നിങ്ങളുടെ തലയിൽ ചവുട്ടി കടന്നുപോകും'; എഴുത്തുകാരിയുടെ വാക്കുകൾക്ക് എന്താണിത്ര മൂർച്ഛ

ബുധന്‍, 23 നവം‌ബര്‍ 2016 (11:21 IST)
500, 1000 നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച സംഭവത്തിൽ നടൻ മോഹൻലാലിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ - സിനിമ മേഖലയിൽ ഉള്ളവർ നടന്റെ വാക്കുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. എഴുത്തുകാരിയും നിരൂപകയുമായ ശാരദക്കുട്ടിയും ഇക്കാര്യത്തില്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനം ഉയര്‍ത്തി. 
 
ശാരദക്കുട്ടിയുടെ വാക്കുകളിലൂടെ: 
 
തന്നോട് ക്ഷുഭിതനായ കേശവദേവിനോട് "ഞങ്ങള്‍ പിന്മാറേണ്ട കാലമായോ" എന്ന് ഒരിക്കല്‍ മഹാകവി വള്ളത്തോള്‍ വിനയത്തോടെ ചോദിച്ചു. ദേവ് പറഞ്ഞ മറുപടി, "ക്ഷമിക്കണം, നിങ്ങള്‍ പിന്മാറണം എന്നില്ല. പക്ഷെ, ഞങ്ങള്‍ നിങ്ങളെ ചവിട്ടി കടന്നു പോകും" എന്നാണ്. 
 
പ്രിയപ്പെട്ടതായിരുന്ന മോഹന്‍ലാല്‍, അതാണ്‌ കാലം. അതാണ്‌ ലോകം...ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടി കടന്നു പോകും. അത് കൊണ്ട് കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത്-ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കല്ലേ., ഗ്യാപ് ഉള്ളിടത്തെല്ലാം വെക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യര്‍. 
 
ഈ മാസത്തെ ബ്ലോഗിലൂടെയായിരുന്നു മോഹന്‍ലാല്‍ നയം വ്യക്തമാക്കിയത്. താന്‍ ഒരു വ്യക്തി ആരാധകനല്ല, ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കുന്നത്. മദ്യശാലകള്‍, സിനിമാ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവക്ക് മുന്നില്‍ പരാതികളില്ലാതെ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് അല്‍പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പിമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക