മിഷേലുമായി പതിവായി ഫോണില്‍ സംസാരിച്ചു, മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ നൂറോളം മെസേജുകള്‍ ഡിലീറ്റ് ചെയ്‌തു; അന്വേഷണ സംഘത്തെ വലച്ച് ക്രോണിന്‍

ബുധന്‍, 15 മാര്‍ച്ച് 2017 (08:53 IST)
കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലുമായി പ്രണയത്തിലായിരുന്നുവെന്ന് അറസ്‌റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ വ്യക്തമാക്കിയപ്പോഴും യുവാവ് നടത്തിയ നീക്കങ്ങള്‍ കേന്ദ്രീകരിച്ച്  അന്വേഷണം ശക്തമാക്കി.

മരണത്തിന് മുമ്പുള്ള രണ്ടുദിവസങ്ങളില്‍ മാത്രം നൂറോളം മെസേജുകളാണ് ക്രോണിന്‍ മിഷേലിന് അയച്ചത്. ഭീഷണി സ്വഭാവത്തിലുള്ള ഫോണ്‍ സന്ദേശങ്ങളാണ് യുവാവ് അയച്ചിരിക്കുന്നതെന്നാണ് നിഗമനം. എന്നാല്‍, പൊലീസില്‍ ഹാജരാകും മുമ്പേ ഈ മെസേജുകള്‍ മുഴുവന്‍ ക്രോണിന്‍ ഡിലീറ്റ് ചെയ്‌തതാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്.

ക്രോണിനുമായി മിഷേല്‍ പതിവായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും വ്യക്തമായി. ശാസ്ത്രീയ പരിശോധനയിലൂടെ ഈ മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. എന്നാല്‍, മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കണ്ടെടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.  

ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ക്രോണിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക