മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

രേണുക വേണു

തിങ്കള്‍, 9 ജൂണ്‍ 2025 (09:27 IST)
Reshma

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നും രേഷ്മ പറഞ്ഞതായി വിവരം. 
 
പ്രാഥമിക പരിശോധനയില്‍ പത്ത് പേലെ രേഷ്മ വിവാഹം ചെയ്തതായാണ് കണ്ടെത്തിയത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. ' എന്നെ ജയിലില്‍ അടയ്ക്കണം. പുറത്തിറക്കരുത്. പുറത്തിറങ്ങിയാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കും''- രേഷ്മ പൊലീസിനോട് പറഞ്ഞു. സംസ്‌കൃതം ന്യായത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാര്‍ച്ച് ഒന്നിന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
 
2014 ല്‍ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. പിന്നീട് ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശിയുമായുള്ള വിവാഹം. നാലാമത് വിവാഹം ചെയ്ത കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചതെന്നാണ് വിവരം. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവര്‍ക്കു ഇതിനിടയില്‍ ഒരു മകന്‍ ജനിച്ചു. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍