മാവോയിസ്റ്റുകൾ ഉപയോഗിച്ച വെടിയുണ്ടകൾ കണ്ടെടുത്തു; എൻഐഎയ്ക്കു റിപ്പോർട്ട് നൽകും

തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (11:04 IST)
അട്ടപ്പാടിയിൽ പൊലീസിന് നേരെ വെടിവെപ്പ് നടന്ന കടുകുമണ്ണയിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ച വെടിയുണ്ടകൾ കണ്ടെടുത്തു. വെടിയുണ്ടകള്‍ വിശദമായ പഠനത്തിനായി മാറ്റും. സംഭവത്തിൽ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ പൊലീസ് എൻഐഎയ്ക്ക് റിപ്പോർട്ട് നൽകും. കോഴിക്കോടു നിന്നുളള നക്സൽ വിരുദ്ധസേനയും തണ്ടർബോൾട്ടും വനമേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

അട്ടപ്പാടി വനമേഖലയില്‍ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പ് സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ആക്രമണത്തില്‍ രണ്ടു മലയാളികള്‍ പങ്കെടുത്തതായി എഫ് ഐ ആറില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കേസ് തീവ്രവാദ സ്വഭാവമുള്ളത് ആയതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും. ഇവരില്‍ ഒരാള്‍ വയനാട് സ്വദേശിയായ സോമനാണ്.  അട്ടപ്പാടി പൂതൂർ പന്നിയൂർപ്പടിക സ്വദേശി അയ്യപ്പനും കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

അയ്യപ്പൻ ഏറെനാളായി വീട്ടിൽ എത്തുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.  മറ്റൊരാള്‍ അഗളി സ്വദേശിയാണെങ്കിലും ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സോമനെ പിടികൂടാൻ സഹായിക്കുന്നവർക്കു രണ്ടു ലക്ഷം രൂപയാണു പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കടുകുമണ്ണയിലെ വെടിവെയ്പ് കേസിൽ ഒരു സ്ത്രീ ഉൾപ്പെടുന്ന അഞ്ചംഗ മാവോയിസ്റ്റുകൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമപ്രകാരം അഗളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക