രാജഗോപാല്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതല്ല, ഇറക്കി വിടുകയായിരുന്നു - സംസ്ഥാന ഘടകത്തിന് മുന്നില്‍ പകച്ച് ബിജെപി എംഎല്‍എ!

ബുധന്‍, 2 നവം‌ബര്‍ 2016 (20:12 IST)
മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല എന്നാരോപിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത് തനിക്കെതിരെ ഉയരുന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പുകളും ആരോപണങ്ങളും മറികടക്കാന്‍.

നേരത്തെ പ്രതിപക്ഷത്തിനൊപ്പം രണ്ടുതവണ രാജഗോപാല്‍ സഭ ബഹിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം തനിച്ച് സഭ ബഹിഷ്‌കരിക്കുന്നത് ഇതാദ്യമാണ്. മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബിജെപി എംഎല്‍എ സഭയില്‍ നിന്ന് ഇറങ്ങി പോയത്.

രാജഗോപാലിന്റെ നിയമസഭയിലെ നിലപാടുകള്‍ സംസ്ഥാന ബിജെപിയെ ചൊടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നിലപാടുകളെ സഭയില്‍ എതിര്‍ക്കാത്തതും സംസാരിക്കാതിരിക്കുന്നതുമാണ് രാജ ഗോപാലിനെതിരെ ബിജെപി നേതാക്കള്‍ തിരിയാന്‍ കാരണമായത്.

കണ്ണൂരില്‍ ആക്രമണ സംഭവങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ സിപിഎമ്മിനെ ദേശിയ തലത്തില്‍ പോലും നേതാക്കള്‍ കടന്നാക്രമിക്കവെ സഭയില്‍ രാജഗോപാല്‍ സം സാരിക്കാതിരുന്നതും. പല സന്ദര്‍ഭങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തുന്നതുമാണ് അദ്ദേഹത്തിനെതിരെ ബിജെപി സംസ്ഥാന ഘടകം തിരിയാന്‍ കാരണമായത്.

ബിജെപി എംഎല്‍എയുടെ സഭയിലെ മൌനം വാര്‍ത്തകളിലും പ്രവര്‍ത്തകരിലും സംസാരമായപ്പോള്‍ പ്രസ്‌താവനയുമായി നേതാക്കള്‍ രംഗത്തെത്തി സാഹചര്യം തണുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. രാജഗോപാല്‍ മുതിര്‍ന്ന നേതാവാണെന്നും അതിലുപരി സൌമ്യമായി പെരുമാറുന്ന വ്യക്തിയുമാണ് അതിനാലാണ് സഭയില്‍ അദ്ദേഹം ശക്തമായി വാദിക്കാത്തതെന്നായിരുന്നു ബിജെപി ഉയര്‍ത്തിയ വാദങ്ങള്‍.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല എന്നാരോപിച്ച് ഒ രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഇന്ന് സഭാ നടപടികള്‍ പുരോഗമിക്കവെയാണ് സംഭവം നടന്നത്.

വെബ്ദുനിയ വായിക്കുക