ശ്യാമിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയിലേക്ക്? പ്രതികളെ പിടികൂടിയിട്ടും നുണപ്രചരണം നടത്തി കുമ്മനം

ശനി, 20 ജനുവരി 2018 (15:06 IST)
കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിൽ നാല് എസ് ഡി പി ഐ പ്രവർത്ത‌കരെ പൊലീസ് പിടികൂടി. ആക്രമണം നടത്തി മണിക്കൂറുകൾ തികയും മുന്നേയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ, പ്രതികളെ പിടികൂ‌ടിയിട്ടും കൊലയാളികളെ കുറിച്ച് കുമ്മനം രാജശേഖരൻ മൗനം പാലിക്കുന്നത് ചർച്ചയാകുന്നു.
 
സംഭവത്തിൽ എസ്ഡിപിഐയെ തള്ളിപ്പറയാതെ ശ്യാംപ്രസാദിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയില്‍ ചാരാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കുമ്മനം അതിന് കൂട്ടുനിക്കുന്നുമുണ്ട്. കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സിപിഐഎം പിന്തുണയോടെയുള്ള ഐഎസ് തീവ്രവാദം മൂലമാണെന്നായിരുന്നു സംഭവത്തിൽ കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചത്. 
 
'ഐഎസ് തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണ്. ഐഎസിന്റെ കൂടാരമായി മാരിയിരിക്കുകയാണ്, അതിന്റെ പ്രതിഫലനമാണ് ഈ കൊലപാതകം. അവിടെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനായില്ല. നേരത്തേ, പകല്‍ സിപിഎം കൊടിപിടിക്കുന്നവര്‍ രാത്രിയിലായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നവര്‍ പകല്‍ എസ്ഡിപിഐ പ്രവര്‍ത്തനം നടത്തുകയും രാത്രിയില്‍ സിപിഎം ഗ്രാമങ്ങളും പാര്‍ട്ടി കേന്ദ്രങ്ങളും അവര്‍ക്ക് അഭയമൊരുക്കുകയും ചെയ്യുന്നു’ - എന്നായിരുന്നു കുമ്മനം പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍