സംസ്ഥാനത്തെ വൈദ്യുതി പരിഷ്‌കരണം: പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 26 ജൂണ്‍ 2022 (08:42 IST)
സംസ്ഥാനത്തെ വൈദ്യുതി പരിഷ്‌കരണത്തില്‍ പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു താരിഫ് വര്‍ധന ഇല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെയും നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാക്കി. ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
 
അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കു താരിഫ് വര്‍ധന ഇല്ല. ഏകദേശം 35200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 1000 വാട്ട് വരെ കണറ്റഡ് ലോഡ് ഉള്ളതുമായ കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവര്‍ക്കും വര്‍ധന ഇല്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിര്‍ത്തി. ചെറിയ പെട്ടിക്കടകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്ന് 2000 വാട്ടായി വര്‍ധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
 
10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരിപൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണിതേച്ചു കൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈ വിഭാഗങ്ങള്‍ക്കു ശരാശരി 15 പൈസയുടെ വര്‍ധനവേ വരുത്തിയിട്ടുള്ളൂ. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന യൂണിറ്റിന് 25 പൈസയില്‍ താഴെ മാത്രമാണ്. 88 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍