കോഴിക്കോട് മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍. സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് അനാശാസ്യ കേന്ദ്രത്തിന്റെ യഥാര്‍ഥ നടത്തിപ്പുക്കാര്‍.
കേസിലെ മറ്റൊരു പ്രതിയായ ബിന്ദുവുമായി ഈ പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ട്. ബിന്ദുവിനായിരുന്നു അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. കസ്റ്റമേഴ്‌സിനെ അനാശാസ്യ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നതെന്നും പണം ഇടപാടുകള്‍ നടത്തിയിരുന്നതും ബിന്ദുവാണ്. പ്രതികളായ പൊലീസുകാര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയി. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുന്നത്.
ദിവസവും ഒരു ലക്ഷം രൂപ വരെയാണ് സെക്‌സ് റാക്കറ്റിന്റെ വരുമാനം. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്‌ളാറ്റില്‍ എത്തിയിരുന്നു. ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മെഡിക്കല്‍ കോളേജിനു സമീപമാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആശുപത്രി പരിസരം ആയതിനാല്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന് നടത്തിപ്പുകാര്‍ കരുതിയിരുന്നു.
രണ്ടര മാസം മുന്‍പാണു ബെംഗളൂരു, നെയ്യാറ്റിന്‍കര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ എത്തിച്ചത്. പൊലീസുകാരന്‍ അവധി ദിനങ്ങളില്‍ ബിന്ദുവിനെ കാണാന്‍ അനാശാസ്യ കേന്ദ്രത്തില്‍ എത്തിയിരുന്നു. ഫ്ളാറ്റിലെ പരിശോധനയില്‍ പൊലീസ് യൂണിഫോമിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ച യുവതികള്‍ക്ക് ഇടപാടിന് എത്തുന്നവര്‍ നല്‍കുന്ന പണത്തിന്റെ 70 ശതമാനവും എടുക്കുന്നത് നടത്തിപ്പുകാരാണ്.