ഒരു കസ്റ്റമര്‍ വന്നാല്‍ ബിന്ദു വാങ്ങിയിരുന്നത് 3,000 മുതല്‍ 3,500 രൂപ വരെ. എന്നാല്‍ അനാശാസ്യ കേന്ദ്രത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന യുവതികള്‍ക്ക് കൊടുക്കുക 1,000 രൂപ. തങ്ങളെ ബിന്ദു പറ്റിക്കുകയായിരുന്നെന്ന കാര്യം ഇപ്പോഴാണ് അറിയുന്നതെന്ന് അറസ്റ്റിലായ യുവതികള്‍ പൊലീസിനോടു പറഞ്ഞു. മലാപ്പറമ്പിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചു നടന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ മിന്നല്‍ പരിശോധന നടത്തി ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.
അനാശാസ്യ കേന്ദ്രവുമായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജിനു സമീപമാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആശുപത്രി പരിസരം ആയതിനാല്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന് നടത്തിപ്പുകാര്‍ കരുതിയിരുന്നു. മാത്രമല്ല മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ബിന്ദു അടുപ്പം സ്ഥാപിച്ചതും അനാശാസ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനു ഗുണമായി.
രണ്ടര മാസം മുന്‍പാണു ബെംഗളൂരു, നെയ്യാറ്റിന്‍കര, തമിഴ്‌നാട്, ഇടുക്കി സ്വദേശികളായ യുവതികളെ എത്തിച്ചത്. പൊലീസുകാരന്‍ അവധി ദിനങ്ങളില്‍ ബിന്ദുവിനെ കാണാന്‍ അനാശാസ്യ കേന്ദ്രത്തില്‍ എത്തിയിരുന്നു. ഫ്‌ളാറ്റിലെ പരിശോധനയില്‍ പൊലീസ് യൂണിഫോമിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ച യുവതികള്‍ക്ക് ഇടപാടിന് എത്തുന്നവര്‍ നല്‍കുന്ന പണത്തിന്റെ 70 ശതമാനവും എടുക്കുന്നത് നടത്തിപ്പുകാരാണ്. ഇതില്‍ നിന്ന് ഒരു പങ്ക് പൊലീസ് ഉദ്യോഗസ്ഥനും ലഭിച്ചിരുന്നെന്നാണ് വിവരം.