ഡിവിഷന്‍ നിലനിര്‍ത്താന്‍ വ്യാജ അഡ്മിഷന്‍ നടത്തിയ എയ്ഡഡ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് തടവ് ശിക്ഷ

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 23 ജൂലൈ 2023 (14:56 IST)
കൊല്ലം കരുനാഗപ്പള്ളി ജോണ്‍ എഫ്.കെന്നഡി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ സ്‌കൂള്‍ പ്രിന്‌സിപ്പാള്‍
 ശ്രീമതി.എസ്സ്. രമാകുമാരിയെ അഴിമതി നിരോധന നിയമം 13(1)(ഡി) പ്രകാരവും, ഗൂഢാലോചനയ്ക്ക് ഐ. പി. സി 120 (ബി), വ്യാജരേഖകള്‍ ഉപയോഗിച്ചതിന് ഐ. പി. സി 471എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷത്തെ തടവിനും, 1,70,000 രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ശ്രീ .രാജകുമാര എം .വി ശിക്ഷ വിധിച്ചത്. 
 
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വിദ്യാര്‍ത്ഥി - അധ്യാപക അനുപാതം വെച്ചു ഡിവിഷനുകളുടെ എണ്ണം കുറയുകയും, അതുമൂലം അധ്യാപകരുടെ തസ്തിക നഷ്ടമാവുകയും ചെയ്യും എന്നതുകൊണ്ട് ടി സ്‌കൂളിലെ മുന്‍ പ്രിന്‌സിപ്പാള്‍ ആയിരുന്ന ശ്രീമതി. രമാകുമാരിയും, മുന്‍ സ്‌കൂള്‍ മാനേജര്‍ ആയിരുന്ന ശ്രീ. ശ്രീകുമാറും, അദ്ദേഹത്തിന്റെ ഭാര്യയും സ്‌കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി. കുമാരി മായ എന്നിവരുടെ ഒത്താശയോടെ 2004 മുതല്‍ 2009 വരെ 
സ്‌കൂളിലെ അഡ്മിഷന്‍ രജിസ്റ്ററില്‍ കളവായി (21) ഇരുപത്തിയൊന്ന് വ്യാജ അഡ്മിഷനുകള്‍ ഉള്‍ക്കൊള്ളിച്ചും, ഇല്ലാത്ത കുട്ടികള്‍ക്ക് ഹാജര്‍ ബുക്കില്‍ ഹാജര്‍ കാണിച്ചും വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് ഡിവിഷനുകള്‍ നിലനിര്‍ത്തി ഉത്തരവ് സമ്പാദിച്ചും, അഞ്ചു  അധ്യാപകര്‍ക്ക് ജോലി നിലനിര്‍ത്തിയുംഅവര്‍ക്ക്  ശമ്പളയിനത്തില്‍ 8,94,647/ അനര്‍ഹമായി നല്‍കാന്‍ ഇടയായിഎന്ന് കോടതി കണ്ടാണ് ശിക്ഷ വിധിച്ചത് . കേസിന്റെ അന്വേഷണ വേളയില്‍ രണ്ടാം പ്രതി സ്‌കൂള്‍ മാനേജര്‍ മരണപ്പെട്ടിരുന്നു. മാനേജരുടെ ഭാര്യയും, സ്‌കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി. കുമാരി മായക്ക് കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതായി തെളിവ് കാണുന്നില്ല എന്ന് കണ്ട് കോടതി പ്രതിയെ വെറുതെ വിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍