'സഭയിലുണ്ടാകുക ടി.പി. തന്നെ, പിണറായിയെ അലോസരപ്പെടുത്തും'; രണ്ടും കല്‍പ്പിച്ച് കെ.കെ.രമ

ചൊവ്വ, 4 മെയ് 2021 (11:38 IST)
നിയമസഭയില്‍ പിണറായി വിജയനെതിരെ ശക്തമായി പോരാടുമെന്ന് സൂചന നല്‍കി വടകര എംഎല്‍എ കെ.കെ.രമ. ടി.പി.ചന്ദ്രശേഖരന്‍ തന്നെയായിരിക്കും നിയമസഭയില്‍ ഉണ്ടാകുക എന്നും അത് പിണറായി വിജയനെയും സിപിഎമ്മിനെയും അലോസരപ്പെടുത്തുമെന്നും രമ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ ഉറച്ച നിലപാടെടുക്കുമെന്നും രമ പറഞ്ഞു. 

ഭരണപക്ഷ സാമാജികരുടെ നിരയില്‍ ഒന്നാമനായി പിണറായി വിജയന്‍ ഇരിക്കുന്ന നിയമസഭയിലേക്ക് കെ.കെ.രമയും എത്തുമ്പോള്‍ കാത്തിരിക്കുന്നത് വന്‍ രാഷ്ട്രീയപ്പോര്. വടകരയില്‍ ഇടതുപക്ഷത്തിന്റെ ജയം ഉറപ്പിക്കാന്‍ അരയും തലയും മുറുക്കി ഒന്നാമതുണ്ടായിരുന്നു പിണറായി വിജയന്‍. പക്ഷേ, രമയ്ക്ക് മുന്നില്‍ തോറ്റു പോയി. 
 
ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി കടന്നാക്രമിച്ചിരുന്നു കെ.കെ.രമ. നിയമസഭയിലും ഈ പോരാട്ടം തുടരുമെന്ന് ഉറപ്പാണ്. താനല്ല, ചന്ദ്രശേഖരന്‍ തന്നെയാണ് വടകരയില്‍ ജയിച്ചതെന്ന രമയുടെ പ്രസ്താവനയും അതോടൊപ്പം ചേര്‍ത്തുവായിക്കണം. 
 
യുഡിഎഫ് പിന്തുണയോടെയാണ് വടകരയില്‍ കെ.കെ.രമ ജയിച്ചത്. രമയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം വിജയം കണ്ടു. 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ രമ തോല്‍പ്പിച്ചത്. 2016 ല്‍ 9,511 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.നാണു ജയിച്ച മണ്ഡലമാണ് വടകര. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നാലെയാണ് വടകരയിലെ എല്‍ഡിഎഫ് ആധിപത്യത്തിനു തിരിച്ചടി നേരിടാന്‍ തുടങ്ങിയത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍