‘ബീഫില്‍ തൊട്ട് കണ്ണന്താനം’; മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരും, ക്രിസ്‌ത്യന്‍ വിഭാഗത്തിന് ഒരു ആശങ്കയുമില്ലെന്നും കേന്ദ്രമന്ത്രി

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (21:18 IST)
മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്ന് പുതിയ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍‌ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി കല്‍പ്പിക്കുകയോ പറയുകയോ ചെയ്‌തിട്ടില്ല, ആഹാരശീലം എന്താകണമെന്ന് നിര്‍ബന്ധിക്കില്ല. കേരളത്തില്‍ ബീഫ് വിപണനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആഹാരശീലം ജനങ്ങള്‍ തീരുമാനിക്കുന്നതു പോലെയാണ്. ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിക്കുന്നതില്‍ വിലക്കില്ല. കേരളത്തിലും അങ്ങനെത്തന്നെയാകും ഇനിയും ഉണ്ടാകുകയെന്നും കണ്ണന്താനം ഡല്‍ഹിയില്‍ പറഞ്ഞു.

ബിജെപിക്കെതിരെ ക്രിസ്‌ത്യന്‍ വിഭാഗത്തില്‍ നിരവധി പ്രചാരണങ്ങള്‍ നടന്നിരുന്നു. 2014ലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയാല്‍ ക്രിസ്‌ത്യാനികളെ കൊലപ്പെടുത്തുമെന്നും പള്ളികള്‍ തകര്‍ക്കുമെന്നുമാണ് പ്രചാരണം നടന്നത്. ഇതെല്ലാം വെറും കഥകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അൽഫോൻസ് കണ്ണന്താനം ടൂറിസം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. തുടർന്ന് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിയുക്ത മന്ത്രി കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാര വകുപ്പിന്റെ സ്വതന്ത്ര ചുമതലയ്ക്കു പുറമെ ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് എന്നിവയുടെ സഹചുമതലയും കണ്ണന്താനത്തിനു നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍