ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

അഭിറാം മനോഹർ

ബുധന്‍, 11 ജൂണ്‍ 2025 (15:37 IST)
ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കറ്റാനം ഭരണിക്കാവ് സ്വദേശികളായ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതായും ആശുപതിയിലെത്തിച്ചില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
 
 പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് തന്നെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയതെന്ന് റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥി പറയുന്നു. ഹോസ്റ്റല്‍ മുറിയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നോട് ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയും തന്നെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് കുട്ടി പറഞ്ഞു. മുമ്പും സ്‌കൂളില്‍ റാഗിങ് നടന്നിട്ടുണ്ടെന്നും തന്റെ കൂട്ടുകാരെയും ഇത്തരത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും എട്ടാം ക്ലാസുകാരന്‍ വെളിപ്പെടുത്തി.
 
അതേസമയം മര്‍ദ്ദനം നടന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്നും തൊട്ടടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോഴാണ് മര്‍ദ്ദനവിവരം അറിയുന്നതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. ഉടനെ ഗേറ്റ് പാസ് വാങ്ങി കുട്ടിയെ ആശുപതിയിലെത്തിക്കുകയായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് കാര്യം അവതരിപ്പിച്ചപ്പോള്‍ നിങ്ങളുടെ മകന് ഇവിടെ പഠിക്കേണ്ടതില്ലെയെന്നാണ് ചോദിച്ചത്. തുടര്‍ന്ന് മാന്നാര്‍ പോലീസില്‍ പരതി നല്‍കുകയും ചൈല്‍ഡ് ലൈനെ വിവരം അറിയിക്കുകയും ചെയ്തതായി പിതാവ് വ്യക്തമാക്കി.
 
അതേസമയം റാഗിങ് നടന്നിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സീനിയര്‍- ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും കുട്ടിക്ക് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ 6 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍