പോലീസിന് ചാകരക്കാലം, പിഴയായി പിടിച്ചെടുത്തത് 125 കോടി, രജിസ്റ്റർ ചെയ്‌തത് 17.75 ലക്ഷം കേസുകൾ

ചൊവ്വ, 10 ഓഗസ്റ്റ് 2021 (14:45 IST)
കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ചതിന് സർക്കാർ ജനങ്ങളിൽ പിഴയായി ഈടാക്കിയത് 125 കോടിയിലേറെ രൂപ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജനം വരുമാനമില്ലാതെ കുടുങ്ങിയ മൂന്ന് മാസക്കാലത്താണ് പോലീസ് പെറ്റി ഇനത്തിൽ മാത്രം ഇത്രയും തുക പിടിച്ചെടുത്തത്.
 
രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയ മെയ് 8 മുതൽ ഏപ്രിൽ നാലുവരെയുള്ള കണക്കുകളാണിത്. ഇക്കാലയളവിൽ 17.75 ലക്ഷം കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്‌തത്. ഇതിൽ 10.7 ല‌ക്ഷം കേസുകൾ മാസ്‌ക് ധരിക്കാത്തതിനാണ്. 4.7 ലക്ഷം കേസുകൾ സാമൂഹ്യാകലം പാലിക്കാത്തതിനുമാണ്. 2.3 ലക്ഷം വാഹനങ്ങൾ ലോക്ക്‌ഡൗൺ ലംഘനത്തിന്റെ പേരിൽ പിടിച്ചെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ആകെ എത്രെ തുക ഈ‌ടാക്കിയെന്ന് പോലീസ് വെളിപ്പെടുത്തിയില്ലെങ്കിലും ഇത് 125 മുതൽ 150 വരെ കോടി വരുമെന്നാണ് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
 
മാസ്‌ക് ധരിക്കാത്തതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 500 രൂപയാണ് പിഴ. ഇത്തരത്തിൽ 10.7 ലക്ഷം കേസുകൾ ഉള്ളതിനാൽ ഈ ഇനത്തിൽ മാത്രം 53.6 കോടി രൂപ ലഭിക്കും. ലോക്ക്‌ഡൗൺ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിന് 2000 വെച്ച് 46 കോടി പിഴ ഈടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ക്വാറന്റൈൻ ലംഘനത്തിനും 2000 രൂപയാണ് പിഴ. ഇത്തരത്തിൽ 5990 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്, സാമൂഹ്യ അകലം പാലിക്കാത്തതിനും കൊട്ടം കൂടിയതിനും 500 രൂപ മുതൽ 5,000 രൂപ വരെയാണ് പിഴ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍